“മദ്യപാനികളെ എന്താ തവിട് കൊടുത്തു വാങ്ങിയതാണോ? മദ്യപാനികള്‍ക്കും കുറച്ചു മാനുഷിക അവകാശങ്ങള്‍ ഒക്കെയുണ്ടെന്ന് മനസ്സിലാക്കുക”

thummarukudy | bignewslive

കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗണിന് ശേഷം മദ്യശാലകള്‍ തുറന്നതിന് പിന്നാലെ ആദ്യ ദിനം റെക്കോര്‍ഡ് കച്ചവടമാണ് രേഖപ്പെടുത്തിയത്. മദ്യശാലകളില്‍ ക്യൂ നില്‍ക്കുന്നവരുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് യുഎന്‍ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തുമ്മാരുകുടി വിമര്‍ശനം ഉന്നയിച്ചത്.

മദ്യം വാങ്ങാന്‍ വരുന്നവരുടെ ഫോട്ടോ എടുത്ത് ചോദിക്കാതെയും പറയാതെയും പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും ശരിയല്ലെന്ന് തുമ്മാരുകുടി പറയുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകുന്നവരുടെ ചിത്രം അങ്ങനെ എടുക്കാന്‍ ആരെങ്കിലും സമ്മതിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

എന്നാണ് മദ്യത്തിന്റെ ഉല്പാദനം, വിതരണം, ഉപഭോഗം എന്നീ വിഷയങ്ങളില്‍ ആധുനികവും ആരോഗ്യകരവുമായ ഒരു മദ്യനയം നമുക്ക് ഉണ്ടാകുന്നത്?എന്നാണ് മദ്യപാനികള്‍ക്കും കുറച്ചു മാനുഷിക അവകാശങ്ങള്‍ ഒക്കെയുണ്ട് എന്ന് നമ്മള്‍ മനസ്സിലാക്കുന്നത് എന്നും മുരളി തുമ്മാരുകുടി ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്:

മദ്യപാനികളെ എന്താ തവിട് കൊടുത്തു വാങ്ങിയതാണോ?

പെരുന്പാവൂരിലെ ബിവറേജസില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു വീഡിയോ കണ്ടിരുന്നു. നൂറു കണക്കിനാളുകള്‍ ബിവറേജ് തുറക്കാന്‍ മതിലിന് പുറത്ത് തിരക്ക് കൂട്ടുന്നു. കുറേ പേര്‍ മതില് ചാടി വരുന്നു. അവസാനം അനവധി ആളുകള്‍ കൂട്ടമായി ഗേറ്റ് തുറന്ന് (മതില്‍ പൊളിച്ച് എന്നാണ് ചിലര്‍ പറഞ്ഞത്) ഓടിവന്ന് അടുത്തടുത്ത് ക്യൂ നില്‍ക്കുന്നു. ലോക്ക് ഡൌണ്‍ കഴിഞ്ഞതിന് ശേഷമുള്ള വീഡിയോ ആണെന്നാണ് പറഞ്ഞത്. സത്യമാണോ എന്നറിയില്ല, സത്യമാകാന്‍ എല്ലാ സാധ്യതകളുമുണ്ട്.

മഴയായാലും വെയിലായാലും കോവിഡായാലും പണി വരുന്നത് കുടിയന്മാര്‍ക്ക് തന്നെയാണ്.മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്. സ്വര്‍ണ്ണം മുതല്‍ പച്ചമീന്‍ വരെ വാങ്ങുന്നതിന് എയര്‍ കണ്ടീഷന്‍ ചെയ്ത നല്ല കടകളില്‍ അവസരം ഉള്ളപ്പോള്‍ മദ്യം വാങ്ങുന്നതിന് മാത്രം മഴയോ വെയിലോ കോവിഡോ നോക്കാതെ ക്യൂ നില്‍ക്കേണ്ട സാഹചര്യമാണ്.

ഇതെന്താണ് ഇങ്ങനെ?മദ്യപാന ശീലം കുറച്ചുകൊണ്ടുവരിക എന്നതാണോ സര്‍ക്കാരിന്റെ നയം?അതാണ് നയമെങ്കില്‍ മദ്യം വാങ്ങുന്നത് മനുഷ്യന് ബുദ്ധിമുട്ടുള്ള രീതിയില്‍ ആക്കിയാല്‍ മദ്യപാനം കുറഞ്ഞു വരുമോ?മദ്യപാനം കുറച്ചു കൊണ്ടുവരാനുള്ള ഏറ്റവും നല്ല രീതി ആളുകളെ മഴയത്ത് നിര്‍ത്തി ബുദ്ധിമുട്ടിക്കുന്നതാണോ?

എന്തുകൊണ്ടാണ് ലോകത്തെ മറ്റ് അനവധി ഇടങ്ങളിലെ പോലെ നമുക്ക് ഇഷ്ടമുള്ള മദ്യം മാന്യമായ രീതിയില്‍ വാങ്ങാനുള്ള അവസരമുണ്ടാക്കാന്‍ നമുക്കിനിയും സാധിക്കാത്തത്?എന്തുകൊണ്ടാണ് മദ്യം വാങ്ങാന്‍ വരുന്നവരുടെ ഫോട്ടോ എടുത്ത് ചോദിക്കാതെയും പറയാതെയും പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും? സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകുന്നവരുടെ ചിത്രം അങ്ങനെ എടുക്കാന്‍ ആരെങ്കിലും സമ്മതിക്കുമോ? അങ്ങനെ ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യുന്നത് ശരിയാണെന്ന് നമുക്ക് തോന്നുമോ?

എന്നാണ് മദ്യത്തിന്റെ ഉല്പാദനം, വിതരണം, ഉപഭോഗം എന്നീ വിഷയങ്ങളില്‍ ആധുനികവും ആരോഗ്യകരവുമായ ഒരു മദ്യനയം നമുക്ക് ഉണ്ടാകുന്നത്?എന്നാണ് മദ്യപാനികള്‍ക്കും കുറച്ചു മാനുഷിക അവകാശങ്ങള്‍ ഒക്കെയുണ്ട് എന്ന് നമ്മള്‍ മനസ്സിലാക്കുന്നത്?
മുരളി തുമ്മാരുകുടി

Exit mobile version