പ്രണയം നിരസിച്ചു; 21കാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി കുത്തിക്കൊന്നു, തടയാന്‍ ശ്രമിച്ച സഹോദരിയെയും ആക്രമിച്ചു, സംഭവം മലപ്പുറത്ത്

മലപ്പുറം: പ്രണയം നിരസിച്ചതിന്റെ പേരില്‍ വീണ്ടും സംസ്ഥാനത്ത് ക്രൂരത. പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറി കുത്തിക്കൊന്നു. പെരിന്തല്‍മണ്ണയിലാണ് ദാരുണ സംഭവം. പെരിന്തല്‍മണ്ണ എളാട് കൂഴംതുറ ചെമ്മാട്ടില്‍ ദൃശ്യയാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ ആക്രമണം തടയാന്‍ ശ്രമിച്ച സഹോദരിയെയും ആക്രമിച്ചിട്ടുണ്ട്. പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രതിയായ വിനീഷ് വിനോദിനെ(21) പോലീസ് പിടികൂടി. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ അതിക്രമിച്ചുകയറി വിനീഷ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ദൃശ്യയ്‌ക്കൊപ്പം മുറിയിലുണ്ടായിരുന്ന ദേവശ്രീയെയും ആക്രമിക്കുകയായിരുന്നു. ദൃശ്യ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് വിനീഷിനെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന. കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

കഴിഞ്ഞദിവസം ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ സി.കെ. സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. ദൃശ്യയെ കൊലപ്പെടുത്തിയ വിനീഷ് തന്നെയാണ് സ്ഥാപനത്തിന് തീയിട്ടതെന്നാണ് പോലീസിന്റെ സംശയം.

Exit mobile version