ഓക്‌സിജന്‍ സിലിണ്ടറുമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ എത്തി ശ്രദ്ധേയയായ ലത്തീഷ വിടവാങ്ങി; ഒരുപിടി മോഹങ്ങള്‍ ബാക്കി

Latheesha Ansari | Bignewslive

പത്തനംതിട്ട: ശാരീരിക വൈകല്യങ്ങളെ നിശ്ചയദാര്‍ഡ്യം കൊണ്ടും മാതാപിതാക്കളുടെ സ്‌നേഹവും കരുതലും കൊണ്ട് മറികടന്ന എരുമേലിയുടെ പ്രിയ പുത്രി ലത്തീഷ (27) അന്‍സാരിയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. എല്ലുകള്‍ പൊടിയുന്ന ജനതിക രോഗത്തിനൊപ്പം സ്വാഭാവികമായി ഓക്‌സിജന്‍ ശ്വസിക്കാന്‍ സാധിക്കാത്ത പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന രോഗവും കൊണ്ട് ഏറെക്കാലമായി ദുരിതം അനുഭവിക്കുകയായിരുന്നു ലതീഷ.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗം മൂര്‍ച്ഛിച്ച് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. പഠിക്കാന്‍ മിടുക്കിയായ ലത്തീഷ കീബോര്‍ഡ് ഉള്‍പ്പെടെയുള്ള സംഗീതോപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്തിരുന്നു. നിരവധിയായ സ്റ്റേജ് പ്രോഗ്രാമുകള്‍ നടത്തിയിട്ടുണ്ട്..നന്നായി ചിത്രങ്ങള്‍ വരക്കുന്നതിലും മിടുക്കി ആയിരുന്നു ലത്തീഷ.

പിതാവിന്റെ തോളിലാണ് ലത്തീഷ സഞ്ചരിച്ചിരുന്നത്. എല്ല് പൊടിയുന്ന ഒരു രോഗം ജനനം മുതല്‍ ലത്തീഷയ്ക്ക് ഉണ്ടായിരുന്നു. എരുമേലി പുത്തന്‍വീട്ടില്‍ അന്‍സാരി-ജമീല ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ലത്തീഷ എരുമേലിയിലെ എംഇഎസ് കോളേജില്‍ നിന്നാണ് പിജി പഠനം പൂര്‍ത്തിയാക്കിയത്. എരുമേലി കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ജോലി ലഭിച്ചിരുന്നെങ്കിലും ശ്വാസതടസം കലശലായതോടെ ജോലിക്ക് പോകുന്നത് തുടരാനായില്ല. സര്‍ക്കാര്‍ അനുവദിച്ച പോര്‍ട്ടബിള്‍ ഓക്ജിസന്‍ സിലിണ്ടറോടെയാണ് ലത്തീഷ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ലതീഷാസ് ഹാപ്പിനസ് എന്ന പേരില്‍ സ്വന്തമായി യൂട്യൂബ് ചാനലും നടത്തിയിരുന്നു. ഈസ്റ്റണ്‍ ഭൂമിക വനിതാ രത്‌നം അവാര്‍ഡ്, ഡോ ബത്രാസ് പോസിറ്റീവ് ഹെല്‍ത്ത് അവാര്‍ഡ് എന്നിവയും നേടിയിട്ടുണ്ട്

Exit mobile version