നിശ്ചയം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷം, വിവാഹം മാറ്റിവെച്ചത് മൂന്നു തവണ! ഒടുവില്‍ നങ്കൂരമിട്ട ജങ്കാറില്‍ അഖില്‍ ആതിരയ്ക്ക് താലിചാര്‍ത്തി

തകഴി: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം, ആതിരയ്ക്ക് അഖില്‍ താലിചാര്‍ത്തി. നിര്‍മാണം പുരോഗമിക്കുന്ന വീടിനു മുന്നിലെ തെന്നടി പള്ളിത്തോട്ടില്‍ നങ്കൂരമിട്ടിരുന്ന ജങ്കാറില്‍ ഒരുക്കിയ വിവാഹ വേദിയില്‍ വെച്ചാണ് അഖില്‍ ആതിരയ്ക്ക് താലി ചാര്‍ത്തിയത്. കൊവിഡും കണ്ടെയ്ന്‍മെന്റ് സോണും കാരണമാണ് വിവാഹം നീണ്ടുപോയത്. ഇതുവരെ മൂന്നു തവണയാണ് വിവാഹം മാറ്റിവെച്ചത്.

ഒടുവില്‍ കുന്നുമ്മ അംബേദ്കര്‍ സ്മാരക ഹാളില്‍ വിവാഹം നടത്താന്‍ നിശ്ചയിച്ചപ്പോള്‍ ഒരാഴ്ചയായി അവിടെയും കണ്ടെയ്ന്‍മെന്റ് സോണ്‍. തുടര്‍ന്നു ജങ്കാറില്‍ വിവാഹ പന്തല്‍ ഒരുക്കാന്‍ ആതിരയുടെ വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. അഖിലും കുടുംബവും സമ്മതം മൂളി. പള്ളാത്തുരുത്തിയില്‍ നിന്നു ജങ്കാര്‍ എത്തിച്ച് പന്തലും മണ്ഡപവും ഒരുക്കി.

തെന്നടി അരുണ്‍നിവാസില്‍ എം.പി.കുഞ്ഞുമോന്റെയും രമണിയുടെയും മകളാണ് ആതിര. ചെങ്ങന്നൂര്‍ എണ്ണയ്ക്കാട് കൊയ്പ്പള്ളിയില്‍ ചെല്ലപ്പന്റെയും ചെല്ലമ്മയുടെയും മകനാണ് അഖില്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. വിവാഹ ശേഷം സദ്യയും ജങ്കാറില്‍ തന്നെയാണ് ഒരുക്കിയത്. ഇവരുടെ വിവാഹ നിശ്ചയം മൂന്നു വര്‍ഷം മുന്‍പ് നടന്നതാണ്. ഇതിനിടെ ആതിരയും മാതാപിതാക്കളും സഞ്ചരിച്ച ഓട്ടോ എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിച്ച് മൂന്നു പേര്‍ക്കും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. വിവാഹ നിശ്ചയ ശേഷം വിദേശത്ത് പോയ അഖില്‍ കോവിഡിനെ തുടര്‍ന്ന് 6 മാസം മുന്‍പ് നാട്ടിലെത്തി. പെയിന്റിങ് തൊഴിലാളിയാണ് അഖില്‍.

Exit mobile version