രോഗനിരക്ക് തുടരുകയാണെങ്കില്‍ ലോക്ഡൗണ്‍ നീട്ടേണ്ടിവരും; രോഗവ്യാപനം പരിശോധിച്ച് തീരുമാനമെടുക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴത്തെ രീതിയില്‍ രോഗനിരക്ക് തുടരുകയാണെങ്കില്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. ലോക്ക്ഡൗണ്‍ തുടരണമോ എന്നകാര്യത്തില്‍ വരുംദിവസങ്ങളിലെ രോഗവ്യാപന തോത് പരിശോധിച്ച് തീരുമാനമെടുക്കും.ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ചചെയ്തു.

ഇപ്പോഴത്തെ രീതിയില്‍ രോഗനിരക്ക് തുടരുകയാണെങ്കില്‍ ലോക്ഡൗണ്‍ നീട്ടേണ്ടിവരുമെന്നാണ് മന്ത്രിമാരുടെ പൊതു അഭിപ്രായം. രോഗവ്യാപനം കുറഞ്ഞ ജില്ലകളില്‍ ചില ഇളവുകള്‍ അനുവദിക്കുന്ന കാര്യം ആലോചിച്ചേക്കുമെന്ന് കരുതുന്നു.

നിലവില്‍ 30 വരെയാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണാണ്. നിലവില്‍ മിക്കദിവസങ്ങളിലും സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം
മുപ്പതിനായിരത്തിന് അടുത്താണ്. അതിനാല്‍ ഒറ്റയടിക്ക് ലോക്ഡൗണ്‍ ഒഴിവാക്കാവുന്ന സ്ഥിതിയില്ലെന്നാണ് പൊതുവിലയിരുത്തല്‍. പകരം നിയന്ത്രണങ്ങള്‍ പതിയെ പതിയെ കുറച്ച് കൊണ്ടുവരാനാണ് സാധ്യത.

Exit mobile version