ചിത്രം വരച്ചും കലിഗ്രഫി ചെയ്തും പലര്‍ക്കും സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട് അത് സ്വീകരിക്കുമ്പോള്‍ അവരുടെ മുഖത്തെ പുഞ്ചിരിയും കണ്ടിട്ടുണ്ട്…പക്ഷെ ഉപ്പയുടെയും ഉമ്മയുടെയും മുഖത്ത് ഇങ്ങനെയൊരു ചിരി വരുത്താന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല,ഒടുവില്‍ മീസാന്‍ കല്ലില്‍ അവരുടെ രണ്ട് പേരുടെയും കാലിഗ്രഫികള്‍ ചെയ്താണ് ആ ഖേദം തീര്‍ക്കേണ്ടി വന്നത്…വികാര നിര്‍ഭരമായി കുറിപ്പ്

നിങ്ങളുടെ മാതാപിതാക്കളുടെ മുഖത്ത് സമ്മാനത്തിന്റെ പേരില്‍ ഒരു പുഞ്ചിരി നിങ്ങള്‍ കാണാനിടയായാല്‍ അതിലേറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനും കൂടിയായിരിക്കുമെന്ന് പറഞ്ഞാണ് കരീം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്

കോഴിക്കോട്: ഭൂരിഭാഗം ആളുകള്‍ക്കും വളര്‍ന്നു കഴിഞ്ഞാല്‍, മനസില്‍ ആഗ്രഹം ഉണ്ടായിരുന്നാല്‍ പോലും രക്ഷിതാക്കളെ ഒന്ന് കെട്ടിപ്പിടിക്കാനോ ഉമ്മ വെയ്ക്കാനോ മടിയായിരിക്കും. സൗഭാഗ്യമുണ്ടായിട്ടും മടിമൂലം അത്തരം സാനേഹവാത്സല്യങ്ങളെ അനുഭവിക്കാന്‍ യോഗമില്ലാത്തവര്‍. ആണ്‍മക്കളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. അവസാനം അച്ഛനും അമ്മയും മരിച്ചു കിടക്കുമ്പോള്‍ അവരുടെ ചലനമറ്റ ശരീരത്തെ കെട്ടിപിടിച്ച് കരയേണ്ടി വരുന്നു.

അത്തരത്തില്‍ ഒരു അനുഭവമാണ് അറബിക് കലിഗ്രാഫര്‍ കരിം ഗ്രഫി കക്കോവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നത്. മരിച്ചുപോയ ഉപ്പയേയും ഉമ്മയേയും കുറിച്ച് കരീം എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പ് വായനക്കാരുടെ കണ്ണ് നിറയ്ക്കും. ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഒരുമ്മ നല്‍കാന്‍ മടിയ്ക്കുന്നതിനേയും ഉമ്മയുടെ മരണ സമയത്ത് അടുത്തുണ്ടായിട്ടും അനിയന് ഉമ്മയെ കെട്ടിപ്പിടിക്കാനോ ഉമ്മ കൊടുക്കാനോ കഴിയാഞ്ഞ വിഷമത്തപ്പറ്റിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നു.

നിങ്ങളുടെ മാതാപിതാക്കളുടെ മുഖത്ത് സമ്മാനത്തിന്റെ പേരില്‍ ഒരു പുഞ്ചിരി നിങ്ങള്‍ കാണാനിടയായാല്‍ അതിലേറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനും കൂടിയായിരിക്കുമെന്ന് പറഞ്ഞാണ് കരീം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘പുതിയ വീട്ടിലെ പൂമുഖത്തെ ജനവാതിലിലൂടെ നോക്കിയാല്‍ അയല്പക്കത്തെ പള്ളിപ്പറമ്പിലെ ഉപ്പാന്റെ ഖബറിടം കാണാം..

ആളും ആരവും കഴിഞ്ഞു അസറോടടുക്കുമ്പോള്‍ ‘സൈനേ’ ന്നൊരു വിളി കേള്‍ക്കും

അസറും കഴിഞ്ഞു നിസ്‌കാരപ്പായയിലിരിക്കുന്ന ഉമ്മ പതുക്കെ ആ ജനാല തുറക്കും

ആളനക്കമില്ലാത്ത വീട്ടില്‍ ഒരു പാടോര്‍മ്മകള്‍ കണ്ണ് നിറച്ച് ദൂരെ കാണുന്ന മീസാന്‍ കല്ലിലേക്കും നോക്കി ഉമ്മയങ്ങിനെയിരിക്കും

ഉപ്പ പോയതില്‍ പിന്നെ ഉമ്മക്കിങ്ങനെ ഒരു ഇരുത്തമുണ്ട് ദീര്‍ഘിച്ച ഇരുത്തം..

പക്ഷെ ഒരു വര്‍ഷത്തില്‍ കൂടിയപ്പോള്‍ ഉമ്മക്ക് കഴിയാതായി
ഉപ്പാന്റെ അടുത്തേക്ക് ഉമ്മയും പോയി..

ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ ഉമ്മാന്റെയടുത്ത് ഒന്നുറങ്ങാന്‍ തീരുമാനിച്ചു

പക്ഷെ പെണ്ണും മക്കളുമുള്ള പെരുത്ത മനുഷ്യനായ എനിക്ക് ആ കട്ടിലില്‍ കയറാനൊരു വസ് വാസ്..
എന്നാല്‍ എത്ര പെട്ടെന്നാണ് ഉമ്മാന്റെ കോന്തല പിടിച്ചാടിയ ചെറിയ ചെക്കനായി ഞാന്‍ മാറിയത്..

എന്നിട്ട് അതെ ജനാലകള്‍ക്കരികിലിരുന്ന് ഉപ്പാനെക്കുറിച്ചിങ്ങനെ സംസാരിക്കും..
പറഞ്ഞു പറഞ്ഞു വല്ലാതെ വൈകുമ്പോള്‍ ഉമ്മയുറങ്ങാന്‍ പറയും

അപ്പോഴുമുണ്ടാവും ഉമ്മാന്റെ കണ്ണില് ഉറങ്ങാതെയിരിക്കുന്ന ഉപ്പാന്റെ ഓര്‍മ്മകള്..

മരണത്തിനു തൊട്ട് മുമ്പ് ഹൃദയ വേദന വന്ന് അനിയന്റെ മടിയിലേക്ക് ഉമ്മ ചാഞ്ഞിരുന്ന വേദനയേറിയ ആ നിമിഷത്തെക്കുറിച്ച അനിയന്‍ വേദനയോടെ എന്നോട് പറയാറുണ്ടായിരുന്നു..

‘ആരോഗ്യമുള്ള ഉമ്മക്കൊരുമ്മ കൊടുക്കാനോ ഒന്ന് കെട്ടിപ്പിടിക്കാനോ കഴിഞ്ഞില്ല’ എന്നിട്ട് അവന്‍ പറയും
‘നീയൊക്കെ ഭാഗ്യവാനാ… നീ ഓരോ പ്രാവശ്യവും ഗള്‍ഫിലേക്കു പോവുമ്പോഴും വരുമ്പോഴും ഉമ്മാനെ ഉമ്മ വെക്കാനും കെട്ടിപ്പിടിക്കാനും കഴിഞ്ഞല്ലോ എന്ന്..

പ്രവാസിയായത് കൊണ്ട് അങ്ങനെയൊരു സൗഭാഗ്യമുണ്ടായെങ്കിലും ഇത്തരം മടികളെ, വസ് വാസുകളെ പലപ്പഴും പൊളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്

യാത്ര പോവുമ്പോള്‍ ആറു പെങ്ങന്മാര്‍ക്കും ഉമ്മ കൊടുക്കാറുണ്ട്, കൈപിടിക്കാറുണ്ട്
ഉപ്പയുള്ള കാലത്ത് ഉപ്പായെ വഴിയില്‍ കാണുമ്പോള്‍ സലാം ചൊല്ലി കൈപിടിക്കാറുണ്ട്.

അതൊക്കെയൊരു കൊഞ്ചലാവാം പക്ഷെ ഏറ്റവും പ്രിയപ്പെട്ടവരുടെ ശരീരം ചേതനയറ്റുപോവുമ്പോഴാണ് ആ കൊഞ്ചലുകളൊക്കെ മരിക്കാതെ എന്നും കൂടെയുണ്ടാവുക.

പക്ഷെ വലിയ ഒരു ഖേദം മറ്റൊന്നായിരുന്നു..

ചിത്രം വരച്ചും കലിഗ്രഫി ചെയ്തും പലര്‍ക്കും സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട് അത് സ്വീകരിക്കുമ്പോള്‍ അവരുടെ മുഖത്തെ പുഞ്ചിരിയും കണ്ടിട്ടുണ്ട്…

പക്ഷെ ഉപ്പയുടെയും ഉമ്മയുടെയും മുഖത്തെ ഇങ്ങനെയൊരു ചിരി വരുത്താന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല

ഒരു പക്ഷെ അവരൊരിക്കല്‍ പോലും അങ്ങനെയൊന്ന് ആഗ്രഹിച്ചിട്ട് പോലുമുണ്ടാവില്ല

എന്നാലും സര്‍പ്രൈസ് ആഘോഷങ്ങളുടെ കാലത്ത് അവരുടെ പേരില്‍ ഒരു സമ്മാനം നല്‍കാനായില്ലല്ലോ എന്ന ഖേദം..

ഒടുവില്‍ മീസാന്‍ കല്ലില്‍ അവരുടെ രണ്ട് പേരുടെയും കാലിഗ്രഫികള്‍ ചെയ്താണ് ആ ഖേദം തീര്‍ക്കേണ്ടി വന്നത്..

ഈ പോസ്റ്റ് കാരണം ജീവിച്ചിരിക്കുന്ന നിങ്ങളെ മാതാപിതാക്കളുടെ മുഖത്ത് സമ്മാനത്തിന്റെ പേരില്‍ ഒരു പുഞ്ചിരി നിങ്ങള്‍ കാണാനിടയായാല്‍
അതിലേറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനും കൂടിയായിരിക്കും

ഉപ്പാന്റടുത്തേക്ക് ഉമ്മ പോയിട്ട് ഒരു വര്‍ഷം തികയുന്നു പ്രാര്‍ത്ഥിക്കുമല്ലോ’

Exit mobile version