ന്യൂനമര്‍ദ്ദം ടൗട്ടേ ചുഴലിക്കാറ്റാകും; ഞായറാഴ്ച തീരം തൊടും, ദേശീയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങള്‍ കേരളത്തില്‍, എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Cyclone Tauktae | Bignewslive

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി ഞായറാഴ്ച ടൗട്ടി ചുഴലിക്കാറ്റായി മാറുമെന്ന് അധികൃതര്‍ അറിയിക്കുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേയ്ക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ഇവരെ വയനാട് , മലപ്പുറം, കോഴിക്കോട്,തൃശ്ശൂര്‍,എറണാകുളം, പത്തനംതിട്ട,ആലപ്പുഴ, ഇടുക്കി,കൊല്ലം എന്നിവിടങ്ങളിലാണ് വിന്യസിച്ചിച്ചിരിക്കുന്നത്. ജാഗ്രത കൂടുതല്‍ വേണ്ട പ്രദേശങ്ങള്‍ ആയതിനാലാണ് ഈ തീരുമാനം. അതിതീവ്രമഴയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നേരിടാന്‍ വിപുലമായ ഒരുക്കങ്ങള്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം കൈമാറി.

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബിക്കടലിലെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ് ടൗട്ടേ. മ്യാന്മറാണ് ചുഴലിക്കാറ്റിന് ഈ പേര് നിര്‍ദ്ദേശിച്ചത്. അപകട സാധ്യതയുള്ള ജില്ലകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

Exit mobile version