വനിതാമതിലിന് മഞ്ജുവാര്യര്‍ ‘ഒടി’വെയ്ക്കുകയാണെന്ന് സിന്ധു ജോയ്

കൊച്ചി: സര്‍ക്കാറിന്റെ വനിതാ മതിലിന് പിന്തുണയുമായെത്തിയ നടി മഞ്ജു വാര്യരുടെ പിന്മാറ്റത്തിന്റെ രാഷ്ട്രീയം തുറന്ന്കാട്ടി മാധ്യമപ്രവര്‍ത്തക സിന്ധു ജോയ്.

മലയാളിയുടെ ‘പെണ്ണത്ത’ത്തിന്റെ പ്രതീകമായി കുറേനാളായി വാഴ്ത്തപ്പെടുന്നുണ്ട് മഞ്ജു വാര്യര്‍; പ്രത്യേകിച്ചും അവരുടെ രണ്ടാംവരവിനുശേഷം! ‘വിമന്‍ ഇന്‍ സിനിമ കളക്ടീവ്’ എന്ന പെണ്‍കൂട്ടായ്മയുടെ പിറവി തന്നെ പടിയിറങ്ങിപ്പോന്ന മഞ്ജുവിനൊരു പ്രതിരോധമതില്‍ പണിയാനായിരുന്നു എന്നതാണ് സത്യം. നടി ആക്രമിക്കപ്പെട്ട സംഭവം അതിനൊരു ‘വഴിമരുന്ന്’ ആയെന്നുമാത്രം.

നാല്‍പതാം വയസിലും നിലപാടുകളൊന്നുമില്ലാത്ത മഞ്ജു ആ മതിലും പൊളിച്ചു; പുറത്തുവന്ന് ഭള്ളുപറഞ്ഞത് അതിലേറെ കഷ്ടം. മഞ്ജുവിനെ പ്രതിരോധിക്കാനിറങ്ങിയ കഴിവുള്ളൊരു നടി ആ ഉദ്യമത്തില്‍ ബലിയാടായി; പാര്‍വതി. മഞ്ജുവിനേക്കാള്‍ ഒരുപാട് ഉയരങ്ങളില്‍ എത്തേണ്ടിയിരുന്ന ഒരു പ്രതിഭ. സിനിമയിലെ ആങ്ങളമാരുടെ സംഘടനയുടെ ഒരുകാതം അകലെയാണ് അവള്‍ ഇപ്പോള്‍; അവസരങ്ങളും നന്നേ കുറവ്.

‘വനിതാ മതില്‍’ ആണ് ഈ പെണ്ണൊരുത്തി ഇപ്പോള്‍ തള്ളിപ്പറയുന്ന സംഭവം.
‘ആദ്യം വാരിപ്പുണരുക, പിന്നെ തള്ളിപ്പറയുക’, അതാണ് മഞ്ജുവിന്റെ സ്വഭാവം. മഞ്ജുവിന്റെ ഒരു വീഡിയോ യൂട്യൂബില്‍ കിടന്ന് കറങ്ങുന്നുണ്ട് : ‘നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ-പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം.’ ഇതായിരുന്നു ആഹ്വാനം!

നേരം ഇരുട്ടിവെളുത്തപ്പോള്‍ ആയമ്മ നിലപാട് മാറ്റി ഫേസ്ബുക്കില്‍ കുറിപ്പിറക്കി: ‘സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണ് വനിതാമതില്‍ എന്ന പരിപാടിക്ക് പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നത് ഞാന്‍ അറിഞ്ഞിരുന്നില്ല….പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്ന് വ്യക്തമാക്കട്ടെ.’

അസലൊരു രാഷ്ട്രീയം ഈ നിലപാട് മാറ്റത്തിനു പിന്നിലുണ്ട്, ദേശീയതലത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകള്‍, അംഗീകാരങ്ങള്‍, അതിന്റെ ആരവങ്ങള്‍. ഇതിനെ വേണമെങ്കില്‍ അവസരവാദമെന്നും വിളിക്കാം.

വനിതാമതിലിനുമുണ്ട് രാഷ്ട്രീയം. അത് വെറും ചെങ്കൊടിയുടെ മാത്രം രാഷ്ട്രീയമാണെന്ന് ഞാന്‍ കരുതുന്നില്ല. അത് പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ്, നവോത്ഥാനത്തിന്റെ രാഷ്ട്രീയമാണ്; ഒപ്പം ഫാഷിസത്തിനെതിരായ പോരാട്ടമാണ്.
കേരളത്തിന്റെ നവോത്ഥാനമുന്നേറ്റങ്ങളെ ‘ഒടി’വെക്കാന്‍ ശ്രമിക്കരുത്, അത് ആരായാലും…

Exit mobile version