ബ്യൂട്ടിപാര്‍ലറിലെ വെടിവയ്പ്പ്; ധര്‍മ്മജന്റെ ഫിഷ് ഹബ്ബിന് നഷ്ടം അരലക്ഷം രൂപയോളം

കൊച്ചി: കൊച്ചിയെ ഞെട്ടിച്ച വെടിവയ്പ്പില്‍ നടന്‍ ധര്‍മ്മജന്റെ ഫിഷ് ഹബ്ബിന് നഷ്ടം അരലക്ഷം രൂപയോളം. കടവന്ത്രയില്‍ യുവജനസമാജം റോഡില്‍ സെന്റ് ജോസഫ് പളളിക്ക് സമീപത്തുളള ആലുങ്കല്‍ ബില്‍ഡിങിലാണ് കട പ്രവര്‍ത്തിക്കുന്നത്. ഈ കടയുടെ തൊട്ടുമുകളിലാണ് ലീനയുടെ ദി നൈല്‍ ആര്‍ടിസ്ട്രിക്ക് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് നടി ലീനാ മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെയ്പ്പുണ്ടായത്. കടവന്ത്രയില്‍ പട്ടാപ്പകലായിരുന്നു വെടിവെയ്പ്പ്. ആക്രമണത്തില്‍ ധര്‍മ്മൂസ് ഫിഷ് ഹബ്ബിന്റെ ഫ്രാഞ്ചൈസിയ്ക്ക് ഉണ്ടായത് അരലക്ഷം രൂപയുടെ നഷ്ടം.

വെടിവെയ്പ്പ് വാര്‍ത്ത അറിഞ്ഞയുടന്‍ പോലീസും ജനങ്ങളും സംഭവസ്ഥലത്ത് എത്തി. എല്ലാവരും അടയാളം പറഞ്ഞത് ധര്‍മ്മജന്റെ കടയുടെ അടുത്ത് എന്നായിരുന്നു. ഈ കടയുടെ സിസിടിവിയില്‍ നിന്നാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. സംഭവത്തെക്കുറിച്ച് കടയിലെ ജീവനക്കാരനായ റോഷിന്‍ പറയുന്നത് ഇങ്ങനെ:

ഉച്ചയ്ക്ക് രണ്ടരമണിയോടെ രണ്ടുപേർ കടയുടെ പാർക്കിങ്ങ് ഏരിയയിൽ ബൈക്ക് കൊണ്ടുവന്ന് വെച്ചു. കുറച്ചുസമയം അവർ അവിടെ ചുറ്റിക്കറങ്ങി നിന്നതിന് ശേഷമാണ് മുകളിലത്തെ നിലയിലേക്ക് കയറിപ്പോയത്. അവിടെചെന്ന് വാതിലിൽ മുട്ടുന്ന ശബ്ദവും അൽപസമയത്തിന് ശേഷം വെടി ഉതുർക്കുന്ന ശബ്ദവും കേട്ടുകൊണ്ടാണ് ഞങ്ങൾ ഇറങ്ങിനോക്കുന്നത്. അപ്പോഴേക്കും അവർ ഇറങ്ങിയോടി ബൈക്കിൽ കയറിപ്പോയി. ഇരുവരും മുഖം മാസ്ക് ചെയ്തതുകൊണ്ട് തിരിച്ചറിയാനാകില്ല.

കടയുടെ പാർക്കിങ് ഏരിയയിൽ റോഡിനോട് ചേർന്ന ഭാഗത്ത് വലതുമൂലയിലായി സ്ഥാപിച്ച സിസിടിവി ക്യാമറയിൽ സംഭവങ്ങൾ കൃത്യമായി പതിഞ്ഞിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അക്രമി സംഘം ബൈക്കിൽ കടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. വണ്ടിയുടെ നമ്പർ പക്ഷെ സിസിടിവിയിൽ വ്യക്തമല്ല. മൂന്നരയോടെ പൊലീസും മാധ്യമങ്ങളുമെത്തി. അതിന് ശേഷം കടയിൽ കച്ചവടം ഒന്നും നടന്നില്ല. രണ്ടരമണിവരെ മാത്രമേ കച്ചവടം നടത്തിയുള്ളൂ. സാധാരണ ശനിയാഴ്ചകളിൽ നല്ല തിരക്കുണ്ടാകുന്ന സമയമാണിത്. ഒന്നരലക്ഷം രൂപ വരെ കച്ചവടം ഉണ്ടാകുന്ന സ്ഥാനത്ത് എഴുപതിനായിരം അടുപ്പിച്ച് മാത്രമാണ് കച്ചവടം നടന്നത്. – റോഷിൻ പറയുന്നു.

എന്നാൽ കടയ്ക്ക് നേരെ വെടിവെപ്പുണ്ടായി എന്ന് തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ഉടമ ധർമജൻ അറിയിച്ചു. നഗരത്തെ നടുക്കുന്ന സംഭവം തൊട്ടടുത്ത് നടന്നപ്പോൾ കട അടച്ചിടേണ്ടി വരുന്നതും കച്ചവടം മുടങ്ങുന്നതും സ്വാഭാവികമാണെന്നും ധർമജൻ പറഞ്ഞു.

Exit mobile version