പൊന്നോമനയുടെ പേരില്‍ കോവിഡ് രോഗികള്‍ക്ക് ജീവവായു! അകാലത്തില്‍ പൊലിഞ്ഞ മകളുടെ ഓര്‍മ്മയ്ക്കായി വാര്‍ഡ് ഏറ്റെടുത്ത് ഓക്‌സിജന്‍ എത്തിച്ച് സുരേഷ് ഗോപി എംപി

തൃശൂര്‍: കോവിഡ് രോഗികള്‍ക്ക് ബെഡിലേക്ക് നേരിട്ട് പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ എത്തിക്കുന്ന ‘പ്രാണ പദ്ധതി’ കേരളത്തില്‍ യാഥാര്‍ഥ്യമായി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടപ്പാക്കിയ പദ്ധതി വന്‍ വിജയം.

അതേസമയം, പദ്ധതിയില്‍ പങ്കുചേര്‍ന്നിരിക്കുകയാണ് സുരേഷ് ഗോപി എംപി.
മകള്‍ ലക്ഷ്മിയുടെ പേരില്‍ സുരേഷ് ഗോപി എംപി ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്‌സിജന്‍ സംവിധാനങ്ങളാണ് നല്‍കിയത്.

മകളുടെ പേരില്‍ സുരേഷ് ഗോപി വര്‍ഷങ്ങളായി നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സംവിധാനം നല്‍കിയത്. എംപി ഫണ്ട് ഇതിനായി ഉപയോഗിച്ചിരുന്നില്ല. 64 കിടക്കകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ 7.6 ലക്ഷം രൂപയാണ് ചെലവ്.

ഒരു കോവിഡ് രോഗി പോലും ഓക്സിജന്‍ കിട്ടാതെ മരിക്കരുത് എന്ന ആഗ്രഹത്താലാണ് ഈ സൗകര്യം ഒരുക്കുന്നതെന്ന് സുരേഷ് ഗോപി എംപി ചെക്ക് കൈമാറുന്ന വേളയില്‍ വ്യക്തമാക്കിയിരുന്നു.

ആറുവാര്‍ഡുകളിലെ 500 ബെഡുകള്‍ക്ക് അരികിലായാണ് പ്രാണ പദ്ധതി വഴി ഓക്സിജന്‍ എത്തിക്കുന്നത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തന്നെയാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയത്. ഒരു കട്ടിലില്‍ ഓക്സിജന്‍ എത്തിക്കാന്‍ 12,000 രൂപയാണ് ചെലവ് വരുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് ചികിത്സയുടെ തുടക്കത്തില്‍ സിലിണ്ടര്‍ മുഖേനയാണ് ഇവിടെ ഓക്സിജന്‍ എത്തിച്ചിരുന്നത്.

‘പ്രാണ’ പദ്ധതി നടപ്പാക്കിതോടെ അതിവേഗം രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാനായി. നിലവില്‍ പണം കൊടുത്ത് വാങ്ങുന്ന ഓക്‌സിജനാണ് ഇത്തരത്തില്‍ നല്‍കുന്നത്. എന്നാല്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ ഓക്‌സിജന്‍ നിര്‍മ്മാണ പ്ലാന്റ് പൂര്‍ത്തിയാകും. ഇതോടെ ഓക്‌സിജന്‍ ഈ പ്ലാന്റില്‍ നിന്ന് ലഭ്യമാക്കും.

Exit mobile version