മനസ്സില്‍ തോന്നിയത് ചെയ്തു! നവീനെയും ജാനകിയെയും കടത്തിവെട്ടി റാസ്പുടിന് ചുവടുവച്ച ആ പെര്‍ഫക്ട് ‘കുടിയന്‍’ ഇവിടെയുണ്ട്

ആശുപത്രി വരാന്തയില്‍ നിന്നും റാസ്പുടിന്‍ പാട്ടിന് ചുവടുവച്ച് നവീനും ജാനകിയും സെക്കന്റുകള്‍കൊണ്ട് കയറിയത് മലയാളി ഹൃദയങ്ങളിലേക്കാണ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളാണ് ഇരുവരും.

ഇപ്പോള്‍ ആ ഡാന്‍സിന് ‘കുടിയന്‍’ വേര്‍ഷനൊരുക്കിയ ആള്‍ കൂടിയാണ് വൈറലായിരിക്കുന്നത്. കുടിയന്റെ റാസ്പുടിനും സോഷ്യല്‍ ലോകം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. വീഡിയോ കണ്ടവരൊക്കെ ഒരു നിമിഷം സംശയിച്ചു, ശരിയ്ക്കും കുടിച്ചിട്ടാണോ ഡാന്‍സ് കളിയ്ക്കുന്നതെന്ന്. അത്രയ്ക്കും പെര്‍ഫക്ടായിട്ടാണ് ആ കുടിയന്‍ വേര്‍ഷന്‍ ഒരുക്കിയത്.

തൃശൂര്‍ പാഞ്ഞാള്‍ സ്വദേശി സനൂപ് കുമാറാണ് മദ്യപാനിയുടെ സ്വാഭാവിക ചേഷ്ടകളോടെ റാസ്പുടിന്‍ പുതിയ വേര്‍ഷന്‍ ഒരുക്കിയത്. വൈറല്‍ ഡാന്‍സ് ഒരുക്കിയതിനെ കുറിച്ച്് സനൂപ് പങ്കുവയ്ക്കുന്നു:

തൃശൂര്‍ പാഞ്ഞാളിലെ വീട്ടുടെറസില്‍ ആയിരുന്നു സെറ്റിട്ടത്. സ്വന്തം മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് സ്വയം റെക്കോര്‍ഡ് ചെയ്തതായിരുന്നു കുടിയന്റെ റാസ്പുടിന്‍ നൃത്തം. നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ട് അതും വൈറലായി. ഓരോ മണിക്കൂറിലും ലൈക്കുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഒപ്പം സബ്‌സ്‌ക്രൈബേഴ്‌സും.

സിനിമ സ്വപ്‌നം കാണുന്ന ഇരുപത്തിയാറു വയസുകാരനായ പ്രഫഷനല്‍ ഡാന്‍സര്‍ ആണ് സനൂപ് കുമാര്‍. വിവിധ നൃത്തസംഘങ്ങളില്‍ കളിച്ചായിരുന്നു തുടക്കം. പിന്നെ, സ്വയം ഒരു ഡാന്‍സ് ട്രൂപ്പുണ്ടാക്കി. ബിഎച്ച് ഡാന്‍സ് ഗ്രൂപ്പ്. ഇപ്പോള്‍ കുന്നംകുളം താവൂസ് സിനിമ തിയറ്ററിലെ ജീവനക്കാരനാണ്.

ഡാന്‍സ് വീഡിയോ വൈറല്‍ ആയതോടെ കുടുംബത്തില്‍ എല്ലാവരും ത്രില്ലിലാണെന്ന് സനൂപ് കുമാര്‍ പറയുന്നു. മദ്യപിച്ചിട്ടാണോ ഡാന്‍സ് ചെയ്യുന്നതെന്ന് എല്ലാവരും ചോദിച്ചിരുന്നു. പക്ഷെ ഞാന്‍ മദ്യപിച്ചിരുന്നില്ല. ക്രിയേറ്റീവ് ആയി ചെയ്യുകയായിരുന്നു ലക്ഷ്യം.

വീഡിയോ വൈറലായതോടെ സനൂപിന്റെ ഫോണിന് വിശ്രമമമില്ല. പല കോണില്‍ നിന്നും സനൂപിന് അഭിനന്ദനങ്ങള്‍ എത്തുകയാണ്. അച്ഛനും അമ്മയും ഭാര്യയും സഹോദരങ്ങളും അടങ്ങുന്നതാണ് സനൂപിന്റെ കുടുംബം. ഓട്ടോമൊബീല്‍ ഐടിഐ
പഠനം പൂര്‍ത്തിയാക്കി.

ട്രാക്ക് കേട്ടപ്പോള്‍ മനസില്‍ തോന്നിയത് ചെയ്തു, ടിക് ടോക്കില്‍ സജീവമായിരുന്നു യൂടൂബിലെ വീഡിയോസ് കണ്ടാണ് ഡാന്‍സ് പഠിച്ചത്. സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചിരുന്നു. ഇങ്ങനെയൊരു ഡാന്‍സ് ചലഞ്ചിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ എന്തെങ്കിലും ക്രിയേറ്റിവ് ആയി ചെയ്യണമെന്ന് തോന്നി. അവര്‍ കട്ട് കട്ടായാണ് ഡാന്‍സ് കളിക്കുന്നത്. ട്രാക്ക് കേട്ടപ്പോള്‍ അപ്പോള്‍ മനസ്സില്‍ തോന്നിയത് അങ്ങ് ചെയ്തു. വലിയ തയ്യാറെടുപ്പുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. എനിക്ക് ടിക് ടോക് അക്കൗണ്ട് ഉണ്ടായിരുന്നു.

അതിലും ഡാന്‍സ് വീഡിയോസ് പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. വാത്തി ഗാനത്തിന്റെ ഡാന്‍സ് ടിക് ടോക്കില്‍ ശ്രദ്ധിക്കപ്പെട്ടു. കുടിയന്‍ വേര്‍ഷനിലുള്ള ഡാന്‍സ് ആയിരുന്നു ഇന്‍സ്റ്റയിലും ടിക് ടോക്കിലുമൊക്കെ വൈറല്‍ ആയത്. എനിക്ക് എല്ലാം പരീക്ഷിക്കുവാന്‍ ഇഷ്ടമാണ്.

സിനിമയില്‍ അഭിനയിക്കുകയാണ് ആത്യന്തിക ലക്ഷ്യം. ഇതിനോടകം രണ്ട് ഷോര്‍ട് ഫിലിമുകളില്‍ അഭിനയിച്ചു. ഒരു സിനിമയിലേയ്ക്ക് ക്ഷണം വന്നിട്ടുണ്ട്. അല്പം നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമാണ്. അതൊക്കെ നടക്കുമോയെന്ന് അറിയില്ല. ഇപ്പോള്‍ കൊറോണയൊക്കെ ആയതിനാല്‍ തീയറ്ററില്‍ വര്‍ക്കും കുറവാണ്.

കള്ളുകുടിക്കാരന്റെ വേഷം ചെയ്യുന്ന ബൈജുവാണ് ഇഷ്ട നടന്‍. ബൈജുവിനോടുള്ള ആരാധന മൂത്താണ് അതുപോലെതന്നെ റാസ്പുടിന്‍ നൃത്തം വച്ചത്. കള്ളുകുടിക്കാരന്റെ പെരുമാറ്റങ്ങളെല്ലാം ബൈജുവിന്റെ വേഷത്തില്‍ നിന്ന് ഹൃദിസ്ഥമാക്കിയത്. ലുങ്കിയുടുത്ത് കള്ളുകുടിച്ചതു പോലെ കളിച്ച ആ നൃത്തം ഇത്ര വൈറലാകുമെന്ന് സനൂപ്കുമാര്‍ വിചാരിച്ചിട്ടുമില്ല- സനൂപ് പറയുന്നു.

Exit mobile version