സംസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണം: ഐഎംഎ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ ലോക്ക് ഡൗണ്‍ ഉണ്ടാകില്ലെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായതോടെ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍, കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന് ആവര്‍ത്തിച്ച് ഐഎംഎ. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് മേല്‍ തുടരുന്ന സാഹചര്യത്തിലാണ് നിര്‍ദേശം. ദിനംപ്രതി ഒന്നര ലക്ഷത്തോളം ടെസ്റ്റുകള്‍ നടത്തണമെന്നും ഐഎംഎ പറഞ്ഞു.

സംസ്ഥാനത്ത് ആഘോഷങ്ങളും ചടങ്ങുകളും പൂര്‍ണമായി നിരോധിക്കണമെന്നും ഐഎംഎ പറഞ്ഞു. വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ അവസരങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉണ്ടാകുന്നതെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു.

അതേസമയം സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനിച്ചിരുന്നു. പകരം രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ മതിയെന്നും സര്‍വകക്ഷിയോഗത്തില്‍ പൊതു അഭിപ്രായമുയര്‍ന്നു. വാരാന്ത്യ സെമി ലോക്ഡൗണ്‍ തുടരാനും യോഗം തീരുമാനിച്ചു.

നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരുകയും കുറച്ചുദിവസങ്ങള്‍ നിരീക്ഷിച്ച ശേഷം രോഗവ്യാപനം വീണ്ടും ഉയരുകയാണെങ്കില്‍ അപ്പോള്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകാമെന്നാണ് സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായത്.

കടകളുടെ പ്രവര്‍ത്തനം ഏഴര വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്നും യോഗം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ആഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കാനുളള നിര്‍ദേശം എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും അംഗീകരിച്ചിട്ടുണ്ട്.

ആദിവാസി മേഖലയില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനമായിട്ടുണ്ട്. രോഗവ്യാപനം കൂടിയ ജില്ലകള്‍, താലൂക്കുകള്‍, പഞ്ചായത്തുകള്‍ എന്നിവയില്‍ കടുത്ത നിയന്ത്രണം വരും. അതെങ്ങനെ വേണമെന്ന് ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം. ഇവിടങ്ങളിലെല്ലാം എങ്ങനെ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം ജില്ലാ ഭരണകൂടത്തിന് വിടുകയും ചെയ്തിട്ടുണ്ട്.

ഓരോ ജില്ലകളിലും ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ച് നിയന്ത്രണങ്ങളോടെ ആളുകളെ പ്രവേശിപ്പിക്കാമെന്നും സര്‍വകക്ഷിയോഗത്തില്‍ ധാരണയായി.

Exit mobile version