മകളുടെ ചേതനയറ്റ ശരീരം കാത്ത് കുടുംബം ആശുപത്രിയില്‍; മള്‍ട്ടിപ്ലക്സില്‍ ത്രില്ലര്‍ സിനിമ കണ്ടും ചൂതാട്ടത്തിലും ലയിച്ച് സനുമോഹന്‍, ചിലപ്പോഴൊക്കെ സൈക്കോ പോലെയെന്ന് പോലീസ്

കാക്കനാട്: പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മകള്‍ വൈഗയുടെ ചേതനയറ്റ ശരീരം കാത്ത് കുടുംബം ആശുപത്രിയില്‍ കാത്തുനില്‍ക്കവെ, കോയമ്പത്തൂരിലെ മള്‍ട്ടിപ്ലക്‌സില്‍ ത്രില്ലര്‍ സിനിമ കണ്ട് പ്രതി സനു മോഹന്‍. തീയ്യേറ്ററില്‍ പുതുതായി ഇറങ്ങിയ മലയാളം ത്രില്ലര്‍ സിനിമയാണ് സനു മോഹന്‍ കണ്ട് ആസ്വദിച്ചത്.

മകളെ കൊലപ്പെടുത്തി പുഴയിലെറിഞ്ഞ ശേഷം സനു മോഹന്‍ കേരളം വിടുകയായിരുന്നു. കോയമ്പത്തൂരിലെത്തിയ ശേഷം, ജീവിതത്തിന്റെ സര്‍വ ലഹരികളും നുണയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സിനിമ കണ്ടതു കൂടാതെ, ദിവസത്തിലേറെ നേരവും ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലുമായി സനു മോഹന്‍ അടിച്ചുപൊളിച്ചു നടക്കുകയായിരുന്നു.

മകള്‍ വൈഗയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതും സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു അന്നേരമത്രയും കുടുംബം. കേരളം വിട്ട ശേഷമുള്ള ആര്‍ഭാട ജീവിതത്തെ കുറിച്ച് സനു മോഹന്‍ തന്നെയാണ് മൊഴി നല്‍കിയത്. മകളുടെ മരണമൊന്നും ഇയാളെ സുഖവാസത്തില്‍നിന്ന് പിന്നോട്ട് നയിച്ചില്ലെന്നും ഇതേക്കുറിച്ചോര്‍ത്ത് ഉത്കണ്ഠപ്പെട്ടിട്ടില്ലെന്നും അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, സനു പലപ്പോഴും ഒരു ‘സൈക്കോ’യെപ്പോലെയാണ് പെരുമാറിയിരുന്നതെന്ന് പോലീസുദ്യോഗസ്ഥര്‍ പറയുന്നു.

Exit mobile version