കാസര്‍കോട് ടൗണുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ്; തീരുമാനം ഒരാഴ്ചത്തേക്ക് നീട്ടി, 24 മുതല്‍ നടപ്പാക്കും

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെ പ്രവേശനത്തിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒരാഴ്ച കഴിഞ്ഞ് നടപ്പാക്കും. നിയന്ത്രണം ഏപ്രില്‍ 24ന് രാവിലെ എട്ടു മുതല്‍ നടപ്പാക്കാനാണ് പുതിയ തീരുമാനം.ഇന്നു മുതല്‍ നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് നിയന്ത്രണം ഒരാഴ്ച കഴിഞ്ഞ് നടപ്പാക്കാന്‍ തീരുമാനിച്ചത്.

14 ദിവസത്തിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നടത്തി ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, ഉപ്പള, കുമ്പള എന്നീ ടൗണുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കേണ്ടതുള്ളൂ എന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചത്. കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം. ഈ തീരുമാനമാണ് നീട്ടിയത്.

അതേസമയം ഏപ്രില്‍ 24 മുതല്‍ ഇത് നടപ്പാക്കാനായി ഈ ടൗണുകളില്‍ രണ്ട് വശത്തും പോലീസ് പരിശോധന നടത്തും. കൂടാതെ കൊവിഡ് പരിശോധനയും വാക്‌സിനേഷനും നല്‍കാനുള്ള സംവിധാനവും ഈ പരിശോധനാ കേന്ദ്രങ്ങളോടനുബന്ധിച്ച് സജ്ജീകരിക്കും.

Exit mobile version