കൊവിഡ് രോഗി സമയക്രമം പാലിക്കാതെയെത്തി വോട്ട് ചെയ്തു; ക്വാറന്റീനില്‍ പോകേണ്ടത് 230-ലേറെ വോട്ടര്‍മാരും അഞ്ച് ഉദ്യോഗസ്ഥരും

കൊട്ടിയം(കൊല്ലം) :കൊവിഡ് രോഗി സമയക്രമം പാലിക്കാതെയെത്തി വോട്ട് ചെയ്തതിനെത്തുടര്‍ന്ന് കൊല്ലത്ത് 230-ലേറെ വോട്ടര്‍മാരും അഞ്ച് പോളിങ് ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പോകേണ്ടിവന്നേക്കും.ഇരവിപുരം നിയോജകമണ്ഡലത്തിലെ താന്നി സി.വി.എം.എല്‍.പി.എസ്. വടക്കേ കെട്ടിടം പടിഞ്ഞാറ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 124-ാം നമ്പര്‍ ബൂത്തിലാണ് സംഭവം.

ഇവിടെ കൊവിഡ് ബാധിതയായ ഇരവിപുരം സെന്റ് ജോസഫ് നഗറിലെ താമസക്കാരിയായ 72-കാരി രാവിലെ 11 മണിയോടെ ഭര്‍ത്താവിനൊപ്പം എത്തി വോട്ട് ചെയ്യുകയായിരുന്നു. ഇവര്‍ക്ക് മാര്‍ച്ച് 28 കൊവിഡ് പോസിറ്റീവായിരുന്നു. തുടര്‍ന്ന് ക്വാറന്റീനിലായിരുന്നു.

കൊവിഡ് ബാധിതര്‍ക്ക് വൈകീട്ട് ആറുമുതല്‍ ഏഴുവരെയായിരുന്നു വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നത്. ഇതിനിടയിലാണ് 72 കാരി ഉച്ചക്ക് വന്ന് വോട്ട് രേഖപ്പെടുത്തിയത്. ഇവര്‍ വോട്ട് ചെയ്ത് മടങ്ങിയതിനുശേഷം 12.30-ഓടെ വിവരം ആശാ വര്‍ക്കര്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടന്‍തന്നെ ആരോഗ്യവകുപ്പ് അധികൃതര്‍ പോളിങ് സ്റ്റേഷന്‍ അണുവിമുക്തമാക്കി. കൊവിഡ് രോഗി വന്നപ്പോഴും അതിന് ശേഷവും വോട്ടു ചെയ്തവരുടെ മേല്‍വിലാസം കണ്ടെത്തി അവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അതേസമയം സംഭവം ചൂണ്ടികാട്ടി ആരോഗ്യവകുപ്പ് അധികൃതര്‍ ഇരവിപുരം പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

Exit mobile version