വൈദ്യുതി നിരക്ക് കൂട്ടിയേക്കുമെന്ന് മന്ത്രി എംഎം മണി

40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ ഇക്കുറിയും നിരക്കുവര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

പ്രളയത്തിലുണ്ടായ നഷ്ടം നികത്താന്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി എംഎം മണി. പ്രളയത്തില്‍ കെഎസ്ഇബിക്ക് 860 കോടിയുടെ നഷ്ടമുണ്ടായെന്നും ഇത് നികത്താന്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്നുമാണ് വൈദ്യുത മന്ത്രിയുടെ നിലപാട്. കെഎസ്ഇബി റഗുലേറ്ററി കമ്മീഷനാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ ഇക്കുറിയും നിരക്കുവര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 41 യൂണിറ്റ് മുതല്‍ 50 യൂണിറ്റ് വരെ 2.90 എന്ന നിലവിലുള്ള നിരക്ക് 3.50 ആക്കാനാണു ബോര്‍ഡിന്റെ ശുപാര്‍ശ. 51- 100 യൂണിറ്റുകാര്‍ക്കു നിലവിലുള്ള 3.40 രൂപ 4.20 രൂപയാക്കാനാണ് ശുപാര്‍ശ.

ഗാര്‍ഹിക ഉപയോക്താക്കളില്‍ ബഹുഭൂരിപക്ഷവും ഈ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. 151 മുതല്‍ 200 യൂണിറ്റു വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ ഇപ്പോഴത്തെ നിരക്ക് 6.10 രൂപയില്‍ നിന്ന് 5.80 രൂപയാക്കാനാണ് പുതിയ നിര്‍ദേശം. 201 യൂണിറ്റ് മുതല്‍ 250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 7.30 രൂപ 6.50ലേക്ക് കുറയ്ക്കും.

നിരക്കു വര്‍ധന അടുത്തമാസം പ്രഖ്യാപിക്കാനിരിക്കെ വൈദ്യുതി റഗുലേറ്ററി കമ്മിഷനു മുന്നില്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്ന താരിഫിനെതിരെ വ്യാപകമായി ആക്ഷേപം ഉയരുന്നുണ്ട്. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള കെഎസ്ഇബി നീക്കം ഇടതുമുന്നണി നയത്തിനെതിരെന്നാണ് വിമര്‍ശനം.

വൈദ്യുതി ഉപയോഗം പരമാവധി നിരുല്‍സാഹപ്പെടുത്താനാണ് മുന്‍കാലങ്ങളില്‍ ബോര്‍ഡ് ശ്രമിച്ചിരുന്നത്. ഇപ്പോള്‍ കുറഞ്ഞ നിലയില്‍ വൈദ്യുതി വാങ്ങി കൂടിയ വിലയ്ക്ക് വില്‍ക്കാനാണ് ശ്രമം.

Exit mobile version