വേണുഗോപാലന്‍ നായരുടെ മരണമൊഴിയില്‍ വിശ്വാസമില്ലെന്ന് ബിജെപി

bjp statement about venugopal death

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ മജിസ്‌ട്രേട്ടിനും പൊലീസിനും നല്‍കിയ മരണമൊഴിയില്‍ വിശ്വാസമില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എംടി രമേശ്.

തീവ്രപരിചരണ വിഭാഗത്തില്‍ വെച്ച് ആരും കേള്‍ക്കാതെ എന്ത് മൊഴി നല്‍കിയാലും ബി.ജെ.പി വിശ്വസിക്കില്ല. സമരപ്പന്തലിന് മുമ്പില്‍ സമരം നടത്തുന്ന സി.കെ പത്മനാഭന് മുമ്പില്‍ പറഞ്ഞതാണ് ഏറ്റവും വലിയ മൊഴി. ആശുപത്രിയില്‍ വെച്ച് പറഞ്ഞ മൊഴി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും വിശ്വസിച്ചോട്ടേയെന്നും എംടി രമേശ് പറഞ്ഞു.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍വെച്ച് അദ്ദേഹം എന്താണ് മൊഴി നല്‍കിയതെന്ന് അറിയില്ല. സംഭവം നടന്ന ദിവസം രാവിലെ മൊഴി രേഖപ്പെടുത്താന്‍ സാധിക്കാതെ മജിസ്‌ട്രേട്ട് ആശുപത്രിയില്‍ നിന്ന് മടങ്ങി പോയിരുന്നു. വേണുഗോപാലന്‍ നായര്‍ മരിക്കുന്നതുവരെ രണ്ട് സഹോദരങ്ങളും തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്നു. മരിച്ചയാള്‍ എപ്പോഴാണ് മൊഴി നല്‍കിയതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും രമേശ് ആവശ്യപ്പെട്ടു.

എന്നാല്‍ വേണുഗോപാലന്‍ നായരുടെ ആത്മഹത്യക്ക് ബി.ജെ.പിയുടെ ശബരിമല സമരവുമായി ബന്ധമില്ലെന്നാണ് പൊലീസ് അറിയിച്ചത്. വേണുഗോപാലന്‍ നായര്‍ക്ക് രാഷ്ട്രീയ ബന്ധങ്ങളില്ല. അദ്ദേഹം ജീവിത നൈരാശ്യം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് മരണ മൊഴി നല്‍കിയതെന്നും പൊലീസ് പറഞ്ഞു.

Exit mobile version