പ്രഭാത ഭക്ഷണം തയ്യാറാക്കാന്‍ വൈകി; വീട്ടമ്മയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ചു കൊന്നു

കൊല്ലം; പ്രഭാത ഭക്ഷണം തയ്യാറാക്കാന്‍ വൈകിയതിന് വീട്ടമ്മയെ ഭര്‍ത്താവ് തടിക്കഷണം കൊണ്ടു തലയ്ക്ക് അടിച്ച് കൊന്നു. പുത്തൂര്‍ മാവടി സുശീലഭവനില്‍ സുശീല (58)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സോമദാസി (63) നെ പുത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

കൃഷിഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തുകയാണ് സോമദാസ്. ഇന്നലെ രാവിലെ കൃഷി സ്ഥലത്ത് നിന്നു കയറി വന്നപ്പോള്‍ പ്രാതല്‍ തയാറായിരുന്നില്ല. ഇതിനെച്ചൊല്ലി ഭാര്യയുമായി കലഹം ഉണ്ടായി. വഴക്കിനിടയില്‍ പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കയ്യില്‍ക്കിട്ടിയ തടിക്കഷണം കൊണ്ടു സോമദാസ് ഭാര്യയുടെ തലയ്ക്ക് അടിക്കുകയും ചെയ്തു.

തലയ്ക്ക് അടിയേറ്റതോടെ സുശീല ബോധരഹിതയായി വീണു. സുശീല ബോധം കെട്ട് വീണതോടെ സോമദാസ് തന്നെയാണ് സമീപത്തെ കടയിലെത്തി വിവരം പറഞ്ഞത്. കടക്കാരന്‍ വിവരം പോലീസിനെ അറിയിച്ചു.തുടര്‍ന്ന് പോലീസെത്തി സുശീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ സോമദാസിനെ പുത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം അമ്പൂരി സ്വദേശികളാണ് ഇരുവരും. സോമദാസിന്റെ രണ്ടാം ഭാര്യയാണ് സുശീല. ഇവര്‍ക്കു മക്കളില്ല. 7 വര്‍ഷമായി മാവടിയിലാണ് താമസം.

Exit mobile version