സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും സൗജന്യ പ്രഭാതഭക്ഷണം; അടുത്ത അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ആവശ്യക്കാരായ വിദ്യാര്‍ഥികള്‍ക്കു പ്രഭാതഭക്ഷണം സൗജന്യമായി നല്‍കാന്‍ ഉത്തരവ്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഭക്ഷ്യകമ്മിഷന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കി. അടുത്ത അധ്യയന വര്‍ഷം ക്ലാസുകള്‍ ആരംഭിക്കുന്ന സാഹചര്യം ഒരുങ്ങിയാല്‍ പദ്ധതി നടപ്പാക്കാനാണു നിര്‍ദേശം.

തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത (സിഎസ്ആര്‍) ഫണ്ട്, സന്നദ്ധസംഘടനകളുടെ സഹായം എന്നിവ പദ്ധതിക്കായി ഉപയോഗിക്കാനാണ് തീരുമാനം. കാസര്‍കോട് കൊളാടിയിലെ സ്‌കൂളില്‍ പ്രാതല്‍ കഴിക്കാതെ വരുന്ന ആദിവാസി കുട്ടികള്‍ കുഴഞ്ഞുവീണ സംഭവമാണ് തീരുമാനത്തിന് പിന്നില്‍.

നിലവില്‍ സംസ്ഥാനത്തെ രണ്ടായിരത്തി ഇരുനൂറോളം പൊതുവിദ്യാലയങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും സഹായത്തോടെ സൗജന്യമായി വിദ്യാര്‍ഥികള്‍ക്കു പ്രഭാതഭക്ഷണം നല്‍കുന്നുണ്ട്. ഇത് സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും നടപ്പാക്കാനാണ് തീരുമാനം.

12,600 പൊതുവിദ്യാലയങ്ങളിലായി 28 ലക്ഷത്തോളം കുട്ടികള്‍ക്കു സര്‍ക്കാര്‍ സൗജന്യമായി ഉച്ചഭക്ഷണം നല്‍കുന്നുണ്ട്. കോവിഡ് സാഹചര്യത്തില്‍ ഭക്ഷ്യകൂപ്പണുകളാണു വിതരണം ചെയ്യുന്നത്.

Exit mobile version