രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴ് ലക്ഷം രൂപ നല്‍കി എന്‍എസ്എസ്; രാഷ്ട്രീയമില്ല, വിശ്വാസ സംരക്ഷണത്തിന്റെ പേരിലെന്ന് സുകുമാരന്‍ നായര്‍

തിരുവനന്തപുരം: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് ഏഴ് ലക്ഷം രൂപ സംഭാവന നല്‍കി നായര്‍ സര്‍വ്വീസ് സൊസൈറ്റി. ആരും ആവശ്യപ്പെട്ടിട്ടല്ല സ്വന്തം നിലയ്ക്കാണ് സംഭാവന നല്‍കിയതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിശദീകരിച്ചു.

വിശ്വാസ സംരക്ഷണത്തിന്റെ പേരിലാണ് പണം നല്‍കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. രാമക്ഷേത്രത്തിന് പണം നല്‍കുന്നതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു. വിശ്വാസ സംരക്ഷണത്തിനായി എന്‍എസ്എസ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാറുണ്ട്.

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ദേശീയ തലത്തില്‍ തന്നെ ഫണ്ട് ശേഖരണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് എന്‍എസ്എസ് ഏഴ് ലക്ഷം രൂപ നല്‍കിയത്. രാമക്ഷേത്ര തീര്‍ത്ഥ എന്ന പേരിലുള്ള ട്രസ്റ്റിന്റെ അയോധ്യയിലെ എസ്ബിഐ ബാങ്കിലെ അക്കൗണ്ടിലേക്കാണ് എന്‍എസ്എസ് പണം നല്‍കിയത്.

പതിവ് സമദൂരം വിട്ട് ഈ തെരഞ്ഞെടുപ്പില്‍ ശബരിമലയും ആചാരസംരക്ഷണവും മുഖ്യവിഷയമാക്കിയാണ് ഈ തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഇന്ന് പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് ചേര്‍ന്ന യോഗമാണ് രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കാന്‍ തീരുമാനിച്ചത്. യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആണ് രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്‍കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരും സുകുമാരന്‍ നായരുടെ തീരുമാനം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

Exit mobile version