പൊള്ളലേറ്റവര്‍ക്കും ത്വക്ക് ചുളുങ്ങിയവര്‍ക്കും ആശ്വസിക്കാം..! ബ്ലഡ് ബാങ്കിന് പുറമെ ഇനി സ്‌കിന്‍ ബാങ്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലഡ് ബാങ്കിന് പുറമെ ഇനി സ്‌കിന്‍ ബാങ്കും. സര്‍ക്കാര്‍സ്വകാര്യ മേഖലയില്‍ കേരളത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സ്ഥാപനം സ്ഥാപിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ബേണ്‍സ് യൂണിറ്റ് ശക്തിപ്പെടുത്തുന്നതിനുമായി 6.579 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെകെ ശൈലജ അറിയിച്ചു. സ്‌കിന്‍ ബാങ്കിന്റേയും ബേണ്‍സ് ഐസിയുവിന്റേയും നിര്‍മ്മാണത്തിനായി 2.175 കോടി രൂപയും ബേണ്‍സ് ഐസിയുവില്‍ ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിനു 1.290 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് മരണപ്പെട്ട ആളില്‍ നിന്ന് ശേഖരിച്ച് വയ്ക്കുകയും അത് അത്യാവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതിക വിദ്യയോടെ വച്ചുപിടിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കിന്‍ ബാങ്ക് സ്ഥാപിക്കുന്നത്. മസ്തിഷ്‌കമരണം സംഭവിച്ചയാളുടെ കരള്‍, വൃക്ക, കണ്ണ് തുടങ്ങിയ അവയവങ്ങള്‍ നിശ്ചിത മണിക്കൂറിനകം ചേര്‍ത്ത് പിടിപ്പിച്ചാല്‍ മാത്രമേ ഫലം കാണുകയുള്ളു. എന്നാല്‍ ത്വക്കാകട്ടെ ബ്ലഡ് ബാങ്ക് പോലെ സംഭരിച്ച് വയ്ക്കാനും പിന്നീട് ഉപയോഗിക്കാനും കഴിയുന്നു. ഇതോടൊപ്പം നൂതന ഓപ്പറേഷന്‍ തീയ്യേറ്ററും സജ്ജമാക്കുന്നതാണ്.

പുറ്റിങ്ങല്‍ അപകട സമയത്ത് മിതമായ സൗകര്യമുപയോഗിച്ച് തീവ്രമായ പൊള്ളലേറ്റ പരമാവധി രോഗികളെ രക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റിന് കഴിഞ്ഞിരുന്നു. ഇതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ബേണ്‍സ് യൂണിറ്റ് ശക്തിപ്പെടുത്താനും സ്‌കിന്‍ ബാങ്ക് സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചത്.

Exit mobile version