കൊവിഡ് കാലത്ത് ജനങ്ങളെ പട്ടിണിക്കിട്ടില്ല, ലൈഫിലൂടെ രണ്ടര ലക്ഷം വീട് വെച്ച് നല്‍കിയത് ചരിത്രം; സര്‍ക്കാരിന് ഫിറോസ് കുന്നംപറമ്പിലിന്റെ അഭിനന്ദനം

Firoz Kunnamparambil | Bignewslive

കൊച്ചി: പിണറായി സര്‍ക്കാരിനെ അഭിനന്ദനിച്ച് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. തന്റ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് വ്യക്തമാക്കിയത്. രാഷ്ട്രീയത്തിലേക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

താന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് ചാരിറ്റിയിലൂടെയാണെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. കൊറോണ അടക്കമുള്ള പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീടുകള്‍ നല്‍കിയത് ചരിത്രമാണെന്നും ഫിറോസ് പ്രതികരിച്ചു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകള്‍;

‘എനിക്കിപ്പോള്‍ അതിന് കഴിയില്ല. എന്റെ കൂടെയുള്ളവര്‍ക്കും അതിന് താല്‍പര്യമില്ല. ഒന്നുകില്‍ ഞാന്‍ ചാരിറ്റിയുമായി മുന്നോട്ട് പോകണം. അല്ലെങ്കില്‍ രാഷ്രീയത്തിലേക്ക് പ്രവേശിക്കണം. അതില്‍ ഏതാണ് വേണ്ടതെന്ന് ചോദിച്ചാല്‍ അത് ചാരിറ്റിയാണ്. ഫിറോസ് കുന്നംപറമ്പില്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് ചാരിറ്റിയിലൂടെയാണ്. അത് അവസാനിപ്പിച്ച് എങ്ങോട്ടുമില്ല.

ഞാന്‍ ഒരുവിശ്വാസിയാണ്. എനിക്ക് ഇവിടെ മാത്രമല്ല. പരലോകത്തും വിജയിക്കണമെന്നുണ്ട്. ചാരിറ്റിയിലൂടെ മാത്രമെ ഇത് രണ്ടും സാധിക്കും. കൊറോണ കാലത്ത് സര്‍ക്കാര്‍ കേരളത്തില്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. മറ്റ് സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ആ സമയത്ത് ജനങ്ങളെ പട്ടിണിയില്ലാതെ എല്‍ഡിഎഫിന് നോക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് ലോകം മുഴുവന്‍ അംഗീകരിച്ച ഒന്നാണ്. എന്നാല്‍ കൊറോണ നാളെ പോകും. ശാശ്വതമായ പരിഹാരമാണ് വേണ്ടത്.

ലൈഫിലൂടെ സര്‍ക്കാര്‍ രണ്ടര ലക്ഷം വീട് വെച്ചുനല്‍കിയത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രവര്‍ത്തനമാണ്. എന്നാല്‍ അത് ഒരു വീടിന്റെ പ്രശ്നം മാത്രമാണ്. ഇനിയും കിടക്കുന്നുണ്ട് പ്രശ്നങ്ങള്‍ ഏറെ.’

Exit mobile version