ക്ഷേത്രത്തിലേയ്‌ക്കെന്ന് പറഞ്ഞ് ഇറങ്ങി, ശേഷം വിജയലക്ഷ്മിയെ കണ്ടെത്തിയത് കുളത്തിലും; ആത്മഹത്യ ഭര്‍ത്താവിന്റെ പ്രവര്‍ത്തികളിലുള്ള അപമാന ഭാരത്താല്‍!

Vijayalakshmi | Bignewslie

ആലപ്പുഴ: ക്ഷേത്രത്തിലേയ്‌ക്കെന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാരുംമൂട് ചത്തിയറയില്‍ പുതുച്ചിറക്കുളത്തിലാണ് പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

വിജയലക്ഷ്മി ജീവനൊടുക്കിയത് ഭര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള അപമാനം സഹിക്കവയ്യാതെയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇവരുടെ പാവുമ്പയിലെ കുടുംബവീട്ടില്‍ നിന്ന് പലര്‍ച്ചെ ക്ഷേത്രത്തിലേയ്ക്ക് എന്നു പറഞ്ഞ് ഇറങ്ങിയ ലക്ഷ്മിയെ ഏഴരയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിജയലക്ഷ്മിയെ കാണാഞ്ഞ് രാവിലെ ബന്ധുക്കള്‍ അന്വേഷിച്ച് ക്ഷേത്രത്തിലെത്തിയെങ്കിലും മറ്റേതെങ്കിലും ക്ഷേത്രത്തില്‍പോയതായിരിക്കാം എന്ന കണക്കു കൂട്ടലിലില്‍ മടങ്ങി.

തുടര്‍ന്ന് ഇവരുടെ സ്‌കൂട്ടര്‍ ചിറയ്ക്കു സമീപത്തു നിന്നു കണ്ടെത്തി. കുളത്തിന്റെ കടവില്‍ ചെരുപ്പും ലഭിച്ചു. ഇതോടെ കുളത്തില്‍ ചാടിയെന്ന നിഗമനത്തില്‍ തന്നെ പരിശോധന നടത്തുകയായിരുന്നു. മരണം ആത്മഹത്യ തന്നെയെന്ന് പോലീസും വ്യക്തമാക്കി. ഭര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള മനോവ്യഥയിലായിരുന്നു യുവതി. പ്രണയിച്ചായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. വിവാഹ ശേഷം ചില കേസുകളില്‍ ഇയാള്‍ അറസ്റ്റിലുമായി.

തുടര്‍ന്ന് ഭര്‍ത്താവിനെ സ്ഥലത്തു നിന്നു മാറ്റിയാല്‍ മാറ്റമുണ്ടായേക്കും എന്നു കരുതിയാണ് ബംഗളൂരുവിലേയ്ക്കു കൊണ്ടു പോയത്. അവിടെയും മോശം സ്വഭാവം തുടര്‍ന്നതോടെ നാട്ടിലേയ്ക്കു തിരികെ പോരുകയായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളാണ്. വീണ്ടും ഭര്‍ത്താവ് ജയിലില്‍ ആയതോടെ മാനസികമായി തകര്‍ന്ന വിജയലക്ഷ്മി ജീവനൊടുക്കുകയായിരുന്നു.

Exit mobile version