നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

നീലച്ചിത്രം പകര്‍ത്താനാണ് നടിയെ ആക്രമിച്ചത് എന്നായിരുന്നു പ്രോസിക്ക്യൂഷന്റെ വാദം.

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി മാറ്റി വച്ചു. വാദത്തിനായി കൂടുതല്‍ സമയം വേണമെന്ന ദിലീപിന്റെ ആവശ്യം കണക്കിലെടുത്താണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചത്.

നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോ ദൃശ്യങ്ങള്‍ ഉപകരിക്കുമെന്ന ദിലീപിന്റെ ആവശ്യം വിചാരണകോടതിയും ഹൈക്കോടതിയും തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നിട്ടുണ്ടന്നും കോടതിയില്‍ വാദിച്ചിരുന്നു. നീലച്ചിത്രം പകര്‍ത്താനാണ് നടിയെ ആക്രമിച്ചത് എന്നായിരുന്നു പ്രോസിക്ക്യൂഷന്റെ വാദം.

ഇത് പുറത്ത് വന്നാല്‍ ഇരയ്ക്ക് ആജീവനാന്തം ഭീഷണിയുണ്ടാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. മെമ്മറിക്കാര്‍ഡ് തൊണ്ടിമുതല്‍ തന്നെയാണെന്നും തെളിവായി മാത്രം ഉപയോഗിക്കാവുന്ന ഒന്നല്ല എന്നും വിലയിരുത്തിയായിരുന്നു ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയത്. ഇതിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.

Exit mobile version