‘ചോരവീണ മണ്ണില്‍ നിന്നുയര്‍ന്ന് വന്ന പൂമരം’ സമ്മാനിച്ച കവി അനില്‍ പനച്ചൂരാന്‍ അന്തരിച്ചു; അന്ത്യം കൊവിഡ് ചികിത്സയിലിരിക്കെ

Anil Panachooran | Bignewslive

തിരുവനന്തപുരം: പ്രശസ്ത കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം. വൈറസ് ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

ഞായറാഴ്ച രാവിലെ കുഴഞ്ഞു വീണ അദ്ദേഹത്തെ, മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നുയര്‍ന്ന് വന്ന പൂമരം, എം. മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങള്‍ അദ്ദേഹം സമ്മാനിച്ചു.

ഈ ഗാനങ്ങളാണ് അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്ക് എത്തിച്ചതും. അറബിക്കഥയിലെ ചോര വീണ മണ്ണില്‍ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹം തന്നെയായിരുന്നു. ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20-ന് ജനനം. അനില്‍കുമാര്‍ പിയു എന്നാണ് യഥാര്‍ത്ഥനാമം.

ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാര്‍കുളങ്ങര ടികഎം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ: മായ, മകള്‍:ഉണ്ണിമായ.

Exit mobile version