സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ കൂടി ഇന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 3), പുല്ലംപാറ (15), തൊളിക്കോട് (8), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാര്‍ഡ് 14), മുല്ലപ്പുഴശേരി (സബ് വാര്‍ഡ് 2), എറണാകുളം ജില്ലയിലെ കീരാപാറ (സബ് വാര്‍ഡ് 10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇന്ന് 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 448 ഹോട്ട് സ്പോട്ടുകളാണുള്ളത്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 37 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 11 പേരുടെ ഫലം വന്നു. അതില്‍ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിനിടെ 54,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.85 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3116 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 392 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4985 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 65,374 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,02,576 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,40,490 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,28,679 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,811 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1223 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Exit mobile version