ഭാവിയില്‍ ഐഎഫ്എഫ്‌കെ അപ്രസക്തമാകും, തീരുമാനം പുനഃപരിശോധിക്കണം; ഐഎഫ്എഫ്‌കെ നാല് മേഖലകളിലായി നടത്തുന്നതിനെതിരെ ശബരിനാഥ് എംഎല്‍എ

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് കെഎസ് ശബരീനാഥ് എംഎല്‍എ. 25 വര്‍ഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് വളര്‍ത്തിയെടുത്ത തിരുവനന്തപുരം ബ്രാന്‍ഡിനെ തീരുമാനം തകര്‍ക്കുമെന്നും തീരുമാനം പുനഃപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെഎസ്ശബരീനാഥ് എംഎല്‍എ ആവശ്യപ്പെട്ടു.

കൊവിഡ് സാഹചര്യം പരിഗണിച്ചാണ് നാല് മേഖലകളിലായി ചലച്ചിത്ര മേള നടത്താന് സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തിന് പുറമേ എറണാകുളം, പാലക്കാട്, തലശേരി എന്നിവിടങ്ങളിലാണ് മേള നടക്കുക. ഇതിനെ എതിര്‍ത്താണ് കെഎസ് ശബരിനാഥ് എംഎല്‍എ രംഗത്ത് വന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എതിര്‍പ്പ് അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെര്‍ലിന്‍ (Berlin) ഫിലിം ഫെസ്റ്റിവല്‍, വെനീസ് (Venice) ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പിന്നെ കാന്‍സ്(Cannes) ഫിലിം ഫെസ്റ്റിവലാണ്. ഈ ഫെസ്റ്റിവലുകളുടെ ഐഡന്റിറ്റി ഈ മൂന്നു നഗരങ്ങളാണ്. മേളകളിലൂടെ ലക്ഷകണക്കിന് സിനിമാസ്വാദകര്‍ക്ക് ഈ നഗരങ്ങള്‍ സുപരിചിതമാണ്.

1996ല്‍ തുടങ്ങിയ IFFKയിലൂടെ തിരുവനന്തപുരത്തിന് ലോക സിനിമാഭൂപടത്തില്‍ ഒരു പ്രഥമസ്ഥാനമുണ്ട് . തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമാണ് IFFKയുടെ വിജയത്തിന്റെ പ്രധാന അടിത്തറ. ഒരു തീര്‍ഥാടനം പോലെ ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാര്‍ക്ക് ഈ നഗരം ഒരു വികാരമാണ്. ഇതിനു സമാനമാണ് കൊച്ചിയിലേക്ക് ബിനാലെ ക്ക് (Kochi Biennale) വരുന്നവര്‍ക്കുള്ള കൊച്ചിയുമായിട്ടുള്ള ആത്മബന്ധം.

സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ IFFK പൂര്‍ണ്ണമായി തിരുവനന്തപുരത്ത് നടത്താതെ പകരം നാല് ജില്ലകളില്‍ ഭാഗികമായി നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. 25 വര്‍ഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മള്‍ വളര്‍ത്തിയെടുത്ത ‘തിരുവനന്തപുരം’ എന്ന ബ്രാന്‍ഡിനെ ഈ തീരുമാനം തകര്‍ക്കും. ഭാവിയില്‍ IFFK അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മുന്നോട്ടുപോകും. സര്‍ക്കാര്‍ ഈ തീരുമാനം പുനപ്പരിശോധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Exit mobile version