കിട്ടുന്ന പണം നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍ക്ക്, അതീവ സമ്പന്നര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ കഴിയുന്ന ‘അനന്തവിജയം’ മോതിരം വില്‍പനയ്ക്ക് വെച്ച് എഴുത്തുകാരി ലക്ഷ്മി രാജീവ്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയിലെ അതിദാരുണമായ സംഭവം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരിക്കുകയാണ്. ദമ്പതികളുടെ മരണത്തിന് പിന്നാലെ ഒറ്റപ്പെട്ടുപോയ ആരണ്ട് മക്കള്‍ക്കായി കേരളത്തിന്റെ നാനാഭാഗത്തു നിന്നും സഹായം ഒഴുകുകയാണ്.

കുട്ടികളെ സഹായിക്കാനായി തന്റെ കൈവശമുള്ള അതീവ സമ്പന്നര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്ന ‘അനന്തവിജയം’ എന്ന മോതിരം വില്‍പനയ്ക്ക് വെച്ച് പ്രശസ്തയായ എഴുത്തുകാരി ലക്ഷ്മി രാജീവ്. ഈ മോതിരം ആര്‍ക്കെങ്കിലും വേണമെങ്കില്‍ പണം തന്നാല്‍ നല്‍കാമെന്ന് ലക്ഷ്മി പറയുന്നു. ‘

ഹൈനെസ്സ് മാര്‍ത്താണ്ഡ വര്‍മ്മ ക്കും മോഹന്‍ലാലിനും മാത്രം സ്വന്തമായിരുന്ന ഈ മോതിരം നിര്‍മ്മിച്ചത് നാനോ ശില്പി ഗണേശാണ് എന്ന് ലക്ഷ്മി പറയുന്നു. അതീവ സമ്പന്നര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്ന ‘അനന്തവിജയം’ തനിക്ക് അതിന്റെ സൃഷ്ടാവ് സമ്മാനമായി നല്‍കിയതാണ്.

ഇതിനുള്ളില്‍ ലെന്‍സിലൂടെ കാണാവുന്ന ലോകത്തെ ഏറ്റവും ചെറിയ പദ്മനാഭസ്വാമി ഉണ്ട്.വിലകൊടുത്താല്‍ ഇത് ഒരിക്കലും വാങ്ങാന്‍ ആവില്ല. കാണാന്‍ മാത്രമേ ആഗ്രഹിച്ചുള്ളൂ എന്നും അവര്‍ എഴുതി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലക്ഷ്മി രാജീവ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.

പണം തന്നാല്‍ മോതിരം നല്‍കാമെന്ന് ലക്ഷ്മി പറയുന്നു. ‘ആ പണം നെയ്യാറ്റിന്‍കരയിലെ മക്കള്‍ക്ക് കൊടുക്കണമെന്ന് ഞാന്‍ ആശിക്കുന്നു. അവര്‍ക്കു സ്വന്തമായി വരുമാനം ഉണ്ടാകുന്നതു വരെ ആഹാര ചിലവിനായി ഈ തുകയുടെ ബാങ്ക് പലിശ മാത്രം മതിയാവും.’ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്. നെയ്യാറ്റിന്‍കര അനാഥരാക്കപ്പെട്ട കുട്ടികളുടെ യും അവരുടെ കണ്മുന്നില്‍ വെന്തുമരിച്ച മാതാപിതാക്കളുടെയും ഓര്‍മ്മ നിങ്ങളെ എല്ലാരേയും എന്നപോലെ എന്നെയും ദുഖിപ്പിക്കുന്നു.

ഇതൊരു മോതിരമാണ്. അതീവ സമ്പന്നര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ സാധിക്കുന്ന ‘അനന്തവിജയം’ എനിക്ക് അതിന്റെ സൃഷ്ടാവ് ഗണേഷ് സമ്മാനമായി തന്നതാണത്. ഹൈനെസ്സ് ശ്രീ മാര്‍ത്താണ്ഡ വര്‍മ്മ ക്കും മോഹന്‍ലാലിനും മാത്രം സ്വന്തമായിരുന്ന ഈ മോതിരം നിര്‍മ്മിച്ചത് നാനോ ശില്പി ഗണേശാണ് . പിന്നെയൊരു മോതിരം അതുപോലെ ഉണ്ടാക്കാന്‍ മടിച്ച ഗണേഷിനോട് വീണ്ടും ഒരെണ്ണം ചെയ്യണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. പറഞ്ഞ സമയത്തിന്റെയോ എന്റെ വിശ്വാസത്തിന്റെയോ കാരണമാകാം – അതിനു തുടര്‍ച്ചയായി ലോകത്തു പലയിടത്തു നിന്നും ഈ മോതിരത്തിനു ആവശ്യക്കാരുണ്ടായി.

ഇത് ചേച്ചിക്ക് എന്ന് പറഞ്ഞു ഗണേഷ് എനിക്കിതു സമ്മാനമായി തരുമ്പോള്‍ അതിന്റെ വില അറിയാവുന്ന ഞാന്‍ ഞെട്ടി. ഗണേഷ് ഒരു സാധാരണക്കാരനാണ്. ഞാനതു വാങ്ങി വച്ചു .അപൂര്‍വ അവസരങ്ങളില്‍ അണിഞ്ഞു. ഇതിനുള്ളില്‍ ലെന്‍സിലൂടെ കാണാവുന്ന ലോകത്തെ ഏറ്റവും ചെറിയ പദ്മനാഭസ്വാമി ഉണ്ട്.വിലകൊടുത്തു എനിക്ക് ഇത് ഒരിക്കലും വാങ്ങാന്‍ ആവില്ല. കാണാന്‍ മാത്രമേ ആഗ്രഹിച്ചുള്ളൂ.

ഈ മോതിരം എനിക്കിനി വേണ്ട. ഈ മോതിരം സ്വന്തമായി ഉള്ള ഏക സ്ത്രീ ഞാനാണ്. ഇതിനു അനന്തവിജയം എന്ന പേരും നല്‍കിയത് ഞാനാണ്. ഈ മോതിരം ആര്‍ക്കെങ്കിലും വേണമെങ്കില്‍ പണം തന്നാല്‍ നല്‍കാം. ആ പണം നെയ്യാറ്റിന്‍കരയിലെ മക്കള്‍ക്ക് കൊടുക്കണമെന്ന് ഞാന്‍ ആശിക്കുന്നു. അവര്‍ക്കു സ്വന്തമായി വരുമാനം ഉണ്ടാകുന്നതു വരെ ആഹാര ചിലവിനു ഈ തുകയുടെ ബാങ്ക് പലിശ മാത്രം മതിയാവും . ഗണേഷിനോട് ഞാന്‍ അനുവാദം ചോദിച്ചില്ല -പക്ഷെ ഗണേഷ് നു അത് അഭിമാനം ആകുമെന്ന് എനിക്കറിയാം.

ചേച്ചിക്ക് ഗണേഷിന്റെ സ്നേഹം അനന്തവിജയംതന്നെയാണ് . ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഗണേഷിനെ ബന്ധപ്പെടുക. തുക കുട്ടികളുടെ പേരില്‍ ചെക്ക് ആയി നല്‍കണം.മതിലകം രേഖകളില്‍ ക്ഷേത്രത്തിനു തീപിടിത്തം ഉണ്ടായി ഇലിപ്പ മരത്തില്‍ ചെയ്ത പദ്മനാഭ സ്വാമി വെന്തു പോയതായി അടയാളപ്പെടുത്തിയിട്ടുണ്ട്. അത് കണ്ടതിന്റെ നൂറു മടങ്ങു സങ്കടം ഈ ദുരന്തം അറിഞ്ഞപ്പോള്‍ ഉണ്ടായി.

എനിക്ക് വളരെ ഐശ്വര്യമായി തോന്നിയിരുന്നു ഈ മോതിരം. മകള്‍ക്ക് കൊടുക്കാം എന്ന് കരുതി. അത് അതീവ സന്തോഷത്തോടെ ഈ കുട്ടികള്‍ക്ക് നല്കാന്‍ ഞാന്‍ ഒരുക്കമാണ്.
ധാരാളം പണമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ വാങ്ങുക.
സസ്നേഹം
ലക്ഷ്മി രാജീവ്.

കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. നെയ്യാറ്റിൻകര അനാഥരാക്കപ്പെട്ട കുട്ടികളുടെ യും അവരുടെ കണ്മുന്നിൽ…

Posted by Lekshmy Rajeev on Wednesday, December 30, 2020

Exit mobile version