തിരുവനന്തപുരത്ത് വന്‍ കള്ളനോട്ട് വേട്ട; അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടി യന്ത്രങ്ങളുമായി ഒരാള്‍ പിടിയില്‍

fake currency | big news live

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കള്ളനോട്ട് വേട്ട. അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടി യന്ത്രങ്ങളുമായി ഒരാള്‍ പിടിയിലായി. മംഗലപുരം തോന്നയ്ക്കല്‍ കേന്ദ്രീകരിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കല്‍ ( 35 ) എന്ന ആളെയാണ് പോലീസ് പിടികൂടിയത്. കള്ളനോട്ട് സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി ജില്ലയില്‍ വ്യാപകമായ പരിശോധന തുടരുകയാണ്.

ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെയും വര്‍ക്കല പോലീസിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. കള്ളനോട്ട് സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

വര്‍ക്കല പാപനാശം ബീച്ചില്‍ വെച്ച് കള്ളനോട്ട് മാറാന്‍ ശ്രമിച്ച രണ്ടുപേരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. ഇവരെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് സംഘത്തിലെ കൂടുതല്‍ പേരെക്കുറിച്ച് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസിലെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ആഷിഖ് തോന്നയ്ക്കല്‍ പിടിയിലാവുന്നത്.

പിടിയിലായ ആഷിഖ് തോന്നയ്ക്കല്‍ പോത്തന്‍കോട് കാട്ടായിക്കോണം നെയ്യനമൂലയില്‍ വാടകയ്ക്ക് വീട് എടുത്ത് ഒരു യുവതിക്കും അമ്മയ്ക്കും ഒപ്പം കഴിഞ്ഞ ഒന്നരമാസമായി താമസിച്ചുവരികയായിരുന്നു. ഇയാളുമായി കാട്ടായിക്കോണത്തെ വാടക വീട്ടില്‍ തെളിവെടുപ്പിന് എത്തിയ വര്‍ക്കല പോലീസ് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടി യന്ത്രങ്ങളും പിടിച്ചെടുത്തു. നോട്ടുകളുടെ കളര്‍ പ്രിന്റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും പിടികൂടിയിട്ടുണ്ട്. 200, 500, 2000 രൂപയുടെ കള്ളനോട്ടുകളാണ് പോലീസ് വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഈ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും അവരെ ഉടന്‍ തന്നെ അറസ്റ്റു ചെയ്യുമെന്നുമാണ് പോലീസ് പറഞ്ഞത്.

Exit mobile version