‘ ഹിന്ദി ഹൃദയഭൂമി’ നരേന്ദ്ര മോഡിക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നു; റാഫേല്‍, ഇന്ധനവില തുടങ്ങിയവ മോഡിയുടെ പതനത്തിന് കാരണമായി; തുറന്നടിച്ച് മുല്ലപ്പള്ളി

'ഹിന്ദി ഹൃദയഭൂമി' നരേന്ദ്ര മോഡിക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

തിരുവനന്തപുരം: ‘ഹിന്ദി ഹൃദയഭൂമി’ നരേന്ദ്ര മോഡിക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം പുറത്തെത്തിയപ്പോള്‍ ബിജെപി പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് മോഡിയെ പരിഹസിച്ച് മുല്ലപ്പള്ളി രംഗത്തെത്തിയിരിക്കുന്നത്.

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഡസന്‍ കണക്കിനു റാലികളില്‍ പങ്കെടുത്തിട്ടും സഹസ്രകോടികള്‍ ഒഴുക്കിയിട്ടും മോഡി പ്രഭാവം ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായെന്നും ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പുള്ള സെമിഫൈനലിന്റെ ആഘാതത്തില്‍ നിന്ന് ബിജെപിക്കു കരകയറാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടെയും ശക്തമായ മുന്നേറ്റം എല്ലാ മതേരര ജനാധിപത്യ ശക്തികള്‍ക്കും ആവേശം പകര്‍ന്നെന്നും രാഹുല്‍ ഗാന്ധി രാജ്യത്തിന്റെയും യുവാക്കളുടെയും പ്രതീക്ഷയാണെന്നും ഇതു കോണ്‍ഗ്രസിന്റെ ജയമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ഫാസിസ്റ്റ് വിപത്തിനെ ചെറുക്കുവാന്‍ ദേശീയതലത്തില്‍ മതേതര ജനാധിപത്യ ശക്തികളുടെ വേദി ഉണ്ടാക്കിയ കോണ്‍ഗ്രസ് നിലപാടിനെ രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ സ്വാഗതം ചെയ്തപ്പോള്‍ അതിനെ ബിജെപിക്കു വേണ്ടി പിന്നില്‍ നിന്നു കുത്തിയത് കേരള മുഖ്യമന്ത്രി പിണറായി വിജയനും അഞ്ചു പോളിറ്റ് ബ്യൂറോ അംഗങ്ങളുമാണ്. കോണ്‍ഗ്രസ് മുക്തഭാരതമെന്ന ബിജെപിയുടെ ലക്ഷ്യം തന്നെയായിരുന്നു സിപിഎമ്മിനും. ഇക്കാര്യം ജനങ്ങള്‍ തിരിച്ചറിയണം. സിപിഎമ്മിന് ആരോടാണു പ്രതിബദ്ധതയെന്നു തെളിഞ്ഞിരിക്കുകയാണ് മുപ്പള്ളി പറയുന്നു.

ജനങ്ങളെ വഞ്ചിച്ച ഫാസിസ്റ്റ് ഭരണാധികാരിക്ക് ജനം കൊടുത്ത തിരിച്ചടിയും കാലത്തിന്റെ ചുവരെഴുത്തുമാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലം. മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ സാധാരണ ജനങ്ങളേയും കര്‍ഷകരേയും യുവാക്കളെയും വറചട്ടിയിലേക്ക് എറിയാന്‍ മാത്രമാണ് ഉപകരിച്ചത്.

ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാതെ ക്ഷേത്രം നിര്‍മ്മിക്കുന്നതിനും പ്രതിമ നിര്‍മ്മിക്കുന്നതിനുമാണ് മോഡി മുന്‍ഗണന നല്‍കിയത്. റഫേല്‍ കേസ്, വ്യാപം അഴിമതി, ഇന്ധനവില തുടങ്ങിയവയും മോഡിയുടെ പതനത്തിന് കാരണമായി മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Exit mobile version