വോട്ട് ചെയ്യാന്‍ എത്തിയവരെ തോക്ക് കാണിച്ച് ഭയപ്പെടുത്തി തിരിച്ചയച്ചു, പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി; പീരുമേട്ടില്‍ റീപോളിംഗ് ആവശ്യപ്പെട്ട് എല്‍ഡിഎഫ്

idukki, peerumed, pistol | bignewslive

പീരുമേട്: പീരുമേട്ടില്‍ വോട്ട് ചെയ്യാന്‍ എത്തിയവരെ പോലീസ് ഇന്‍സ്‌പെക്ടര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തിരിച്ച് അയച്ചെന്ന് പരാതി. ഇടുക്കി പീരുമേട് എസ്എച്ച്ഒ ശിവകുമാറിനെതിരെയാണ് പരാതി.ഇന്‍സ്‌പെക്ടര്‍ തോക്കുമായി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സംഭവത്തില്‍ എല്‍ഡിഎഫ് ഡിജിപിയ്ക്ക് പരാതി നല്‍കി.പോലീസിന്റെ ഭീഷണി കാരണം പണി കഴിഞ്ഞെത്തിയ തോട്ടം തൊഴിലാളികള്‍ക്ക് വോട്ട് ചെയ്യാനായില്ലെന്നും റീപോളിംഗ് നടത്തണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും എല്‍ഡിഎഫ് പരാതി നല്‍കി.

കഴിഞ്ഞ എട്ടാം തീയതി ഇടുക്കിയില്‍ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം. പീടുമേട് പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ പോളിംഗ് ബൂത്തായ ഗ്ലെന്‍മേരി എല്‍പി സ്‌കൂളിന് മുന്നില്‍ കൂടി നിന്നവര്‍ക്കിടയിലേക്കാണ് പീരുമേട് എസ്എച്ച്ഒ ശിവകുമാര്‍ സര്‍വീസ് പിസ്റ്റളുമായി എത്തിയത്.

അതേസമയംപോളിംഗ് ബൂത്തിനടുത്ത് മദ്യലഹരിയില്‍ കൂടി നിന്നവരെ വിരട്ടിയോടിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബൂത്തിന് മുന്നില്‍ കൂട്ടംകൂടി നിന്നവരെ വിരട്ടിയോടിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. വാഹനത്തില്‍ നിന്നെടുത്ത തോക്ക് ഉറയില്ലാത്തതില്‍ കയ്യില്‍ വയ്ക്കുകയായിരുന്നുവെന്നും പീരുമേട എസ്എച്ച്ഒ വിശദീകരിച്ചു.

Exit mobile version