ഇനി തരിശല്ല, പൊന്നുവിളയും; വ്യാജ സന്യാസി സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത പാടത്ത് നെല്‍കൃഷിക്ക് അനുമതി; 95 ഏക്കറില്‍ വിത്തിറക്കും

കൊച്ചി; വ്യാജസന്യാസി സന്തോഷ് മാധവനില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചെടുത്ത പാടത്ത് നെല്‍കൃഷിക്ക് അനുമതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി പുത്തന്‍വേലിക്കരയിലെ 95 ഏക്കറില്‍ വിത്തിറക്കും. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായാണ് കൃഷി ചെയ്യുന്നത്. ഇതുസംബന്ധിച്ച് കളക്ടര്‍ എസ് സുഹാസ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് അനുമതി നല്‍കുകയായിരുന്നു.

വര്‍ഷങ്ങളായി തരിശായി കിടക്കുകയായിരുന്നു പാടശേഖരം. ഇവിടെയാണ് പൊന്നുവിളയിക്കാന്‍ ഒരുങ്ങുന്നത്. സന്തോഷ് മാധവനെതിരായ കേസ് നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ സ്ഥലം പിടിച്ചെടുത്തത്. ബംഗളൂരുവിലെ ബിഎം ജയശങ്കര്‍ ആദര്‍ശ് പ്രൈം പ്രൊജക്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് ഭൂമി. ഒരു കാലത്ത് പഞ്ചായത്തിന്റെ നെല്ലറയായിരുന്നു ഈ പാടശേഖരം.

ഇതില്‍ തരിശായിക്കിടക്കുന്ന സ്ഥലത്ത് കൃഷി ചെയ്യാന്‍ അനുവദിക്കണമെന്ന് പഞ്ചായത്തും പാടശേഖര സമിതികളും പലതവണ ആവശ്യപ്പെട്ടിരുന്നു. കൃഷിക്ക് അനുയോജ്യമാണെന്ന് തഹസില്‍ദാരും റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നെല്ലിറക്കാന്‍ അനുമതിയായത്. ഒരു വര്‍ഷത്തേക്കാണ് ഇപ്പോള്‍ അനുവാദം നല്‍കിയിരിക്കുന്നത്. മറ്റാവശ്യങ്ങള്‍ക്ക് ഈ ഭൂമി ഉപയോഗിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Exit mobile version