‘ചെറുപ്പത്തിലേ പണി പഠിച്ചു’വെന്ന്, എഴുതിയതാവട്ടെ റിട്ടയറായ തലയിലും ലിംഗം ഫിറ്റ് ചെയ്ത വിദ്യാസമ്പന്നനായ ഒരാള്‍, പതിനാല് വയസ്സായിരുന്ന ഒരു കുഞ്ഞിനെക്കുറിച്ചാണ് പറയുന്നതെന്നോര്‍ക്കണം

കൊച്ചി: തന്റെ 14ാം വയസ്സില്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെന്ന് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ തുറന്നുപറഞ്ഞിരുന്നു. ഇന്സ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഇറ സംഭവം വിവരിച്ചത്. തനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തെക്കുറിച്ച് മനസ്സിലാക്കാന്‍ തന്നെ ഒരുവര്‍ഷമെടുത്തെന്നും ഇറ പറയുന്നു.

ഈ വിവരം പിതാവ് ആമിര്‍ ഖാനോടും അമ്മ റീന ദത്തയോടും പറഞ്ഞതായും ഇറ പറഞ്ഞിരുന്നു. ഈ സംഭവം വാര്‍ത്തയായതിന് പിന്നാലെ ഇറയെ കടന്നാക്രമിച്ചുകൊണ്ട് നിരവധി കമന്റുകളാണ് സമൂഹമാധ്യമത്തില്‍ ഉയര്‍ന്നത്. ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ ഷിംന അസീസ്.

ഇന്ന് അവള്‍ക്ക് പതിനാല് വയസ്സില്‍ ലൈംഗികാതിക്രമം നേരിടേണ്ടി വന്നു എന്ന് തുറന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റിന് കീഴില്‍ വന്ന കമന്റ്- ‘ചെറുപ്പത്തിലേ പണി പഠിച്ചു’ എന്നാണ്. എഴുതിയിട്ടത് റിട്ടയറായ തലയിലും ലിംഗം ഫിറ്റ് ചെയ്ത വിദ്യാസമ്പന്നനായ ഒരാള്‍. പതിനാല് വയസ്സായിരുന്ന ഒരു കുഞ്ഞിനെക്കുറിച്ചാണ് പറയുന്നതെന്നോര്‍ക്കണം ! ഷിംന പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ആമിര്‍ ഖാന്റെ മകളാണ് ഇറ. അവള്‍ക്ക് ഈ നാട്ടിലുള്ള സാധാരണക്കാരുടെ മക്കള്‍ക്ക് ഇല്ലാത്ത സൗഭാഗ്യങ്ങള്‍ ഏറെയുണ്ട് എന്നത് നേര്. അത് കൊണ്ട് മാത്രം ആത്യന്തികമായി അവളൊരു ‘അസാധാരണ’ പെണ്‍കുട്ടി ആവുന്നില്ല.

അവള്‍ക്ക് ഡിപ്രഷന്‍ ഉണ്ടായിരുന്നു എന്ന് തുടങ്ങുന്നൊരു പോസ്റ്റിന് താഴെ ‘അതൊക്കെ കാശുകാര്‍ക്ക് വരുന്ന രോഗമാണ്. മുറ്റത്തിറങ്ങി നാല് കിളകിളച്ചാല്‍ മാറുന്നത്. വീട്ടില്‍ ഞെളിഞ്ഞിരിക്കാന്‍ സാഹചര്യമുള്ളവര്‍ക്കേ ഇതൊക്കെ വരൂ’ എന്നൊരു മലയാളിയുടെ കമന്റ് കണ്ടിരുന്നു. എന്തൊരു ദുരന്തമാണെന്ന് അന്ന് ഓര്‍ത്തതേയുള്ളൂ. സമ്പത്തിനോടും പ്രശസ്തിയോടുമുള്ള അസൂയയാണോ, അതോ ഒരു പെണ്‍കുട്ടിയോടുള്ള മനോഭാവമാണോ… മനുഷ്യനെ മനുഷ്യനായിക്കാണാന്‍ നമ്മളെന്ന് പഠിക്കാനാണ് !

ഇന്ന് അവള്‍ക്ക് പതിനാല് വയസ്സില്‍ ലൈംഗികാതിക്രമം നേരിടേണ്ടി വന്നു എന്ന് തുറന്ന് പറഞ്ഞുകൊണ്ടുള്ള ഒരു പോസ്റ്റിന് കീഴില്‍ വന്ന കമന്റ്- ‘ചെറുപ്പത്തിലേ പണി പഠിച്ചു’ എന്നാണ്. എഴുതിയിട്ടത് റിട്ടയറായ തലയിലും ലിംഗം ഫിറ്റ് ചെയ്ത വിദ്യാസമ്പന്നനായ ഒരാള്‍. പതിനാല് വയസ്സായിരുന്ന ഒരു കുഞ്ഞിനെക്കുറിച്ചാണ് പറയുന്നതെന്നോര്‍ക്കണം !

അവള്‍ ഇന്ന് അത് തുറന്ന് പറയാനുള്ള ധൈര്യം കാണിക്കുന്നത് പോലും അവള്‍ക്കുള്ള പ്രിവിലെജുകളുടെ തണലില്‍ നിന്നുകൊണ്ടാവാം എന്നത് ഒരു വശം. മറുവശത്ത്, ഇത്രയും കാലം എത്രത്തോളം ട്രോമയിലൂടെ അവള്‍ കടന്ന് പോയിരിക്കാം എന്ന വസ്തുതയാണ്.

അവളെ പോലെ എത്രപേര്‍ സഹിച്ചിരിക്കാം, ഭയന്നും നൊന്തും അറച്ചും മിണ്ടാതിരിക്കുന്നുണ്ടാകാം… ഇങ്ങനെയൊക്കെയായിട്ടും എത്ര പേര്‍ക്ക് #me_too എന്ന് ധൈര്യത്തോടെ മുന്നോട്ട് വന്ന് പറയാനായി? നമ്മളിലെത്ര പേരുണ്ട് ബുദ്ധിയുറയ്ക്കും മുന്നേ ശാരീരിക ഉപദ്രവങ്ങള്‍ ഏല്‍ക്കാത്തവരായി? തുറന്ന് പറഞ്ഞാല്‍ നാണക്കേടോര്‍ത്തും ഭയന്നും ഒരായുസ്സില്‍ മുഴുവന്‍ സ്വപ്നങ്ങളില്‍ പോലും ആ വഷളന്‍മാര്‍ വന്ന് സൈ്വര്യം കെടുത്തിയും…

ഇതിനെല്ലാമിടയിലും മീ റ്റൂ ഉണ്ടായത് സ്ത്രീകള്‍ പുറത്തിറങ്ങി ജോലി ചെയ്ത് സ്വതന്ത്രരായി നടക്കാന്‍ തുടങ്ങിയപ്പോഴാണ് എന്ന് പറഞ്ഞ മുകേഷ് ഖന്ന (കുട്ടിക്കാലത്ത് നമ്മളിലേറെ പേര്‍ കൊടുംഫാനായിരുന്ന ‘ശക്തിമാന്‍’ കുപ്പായത്തിനകത്തെ അഴുക്ക്കുഴി) മുതല്‍ ഈ പ്രായം ചെന്ന കാമഭ്രാന്തന്‍ വരെ നീളുന്നു ചുറ്റുപാടുമുള്ള പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റുകള്‍.

തരം കിട്ടിയാല്‍ പെണ്ണിനേയും പിഞ്ചിനേയും പ്രതിമയേയും വരെ ഭോഗിക്കാന്‍ തയ്യാറായി നില്‍ക്കുന്നവര്‍.

2020 ആയി…
ഇപ്പോഴും…

Dr. Shimna Azeez

Exit mobile version