‘കാട്ടുകഴുകന്‍മാരും ചെന്നായ്ക്കളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കൊത്തി വലിക്കുന്ന ഈ കെട്ട കാലത്ത് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന സഖാക്കള്‍ പ്രതിരോധം തീര്‍ക്കണം; പാര്‍ട്ടി നില നില്‍ക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്’: കുറിപ്പുമായി വിഎസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് സുരേഷ്

തൃശ്ശൂര്‍: കാട്ടു കഴുകന്‍മാരും ചെന്നായ്ക്കളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കൊത്തി വലിക്കുന്ന ഈ കെട്ട കാലത്ത് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന സഖാക്കള്‍ പ്രതിരോധം തീര്‍ക്കണമെന്ന്
വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫായിരുന്ന എ.സുരേഷ്. വര്‍ഗീയ ശക്തികള്‍ അരങ്ങു വാഴുന്ന ഈ ആസുര കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സോഷ്യലിസ്റ്റ് ആശയ പാര്‍ട്ടികളും മതേതര പ്രസ്ഥാനങ്ങളും ഒന്നിച്ചു നില്‍ക്കേണ്ടത് ഏറ്റവും അനിവാര്യ സമയമാണിത്. കേരളത്തിലെ ഇടതുപക്ഷ അന്തരീക്ഷത്തെ തകര്‍ത്ത് വലതു പക്ഷവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഈ പുതിയ വിമോചന സമരാഭാസത്തിനെതിരെ കമ്യൂണിസ്റ്റുകാര്‍ ഒന്നിക്കണം എന്നും എ.സുരേഷ് പറഞ്ഞു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് എ.സുരേഷ് ഇക്കാര്യം പറഞ്ഞത്.

എന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ്.. അങ്ങനെ പുറത്താക്കിയതിന്റെ ന്യയ അന്യായങ്ങള്‍ ചികഞ്ഞു വിഭാഗിയതയുടെ വേരുകള്‍ തേടുന്നത് പാര്‍ട്ടിക്ക് ഒരു പ്രതിസന്ധി ഘട്ടം വരുമ്പോളല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റ്:

കാട്ടു കഴുകന്‍മാരും ചെന്നായ്ക്കളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കൊത്തി വലിക്കുന്ന ഈ കെട്ട കാലത്ത് പാര്‍ട്ടിയെ സ്‌നേഹിക്കുന്ന സഖാക്കള്‍ പ്രതിരോധം തീര്‍ക്കേണ്ട കാലമാണിത്.എന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണ്.അങ്ങനെ പുറത്താക്കിയതിന്റെ ന്യയ അന്യായങ്ങള്‍ ചികഞ്ഞു വിഭാഗിയതയുടെ വേരുകള്‍ തേടുന്നത് പാര്‍ട്ടിക്ക് ഒരു പ്രതിസന്ധി ഘട്ടം വരുമ്പോളല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

അടുത്ത കാലത്തായി ചിലര്‍ ചാനെല്‍ ചര്‍ച്ചകളില്‍ ഇപ്പോഴത്തെ വിഷയങ്ങളും പാര്‍ട്ടിയിലെ പണ്ടത്തെ വിശഭാഗീതയും ചേര്‍ത്ത് വെച്ച് പാര്‍ട്ടിയെ പ്രരോധത്തിലാക്കാനുള്ള പാഴ് ശ്രമ ചര്‍ച്ച കാണാന്‍ ഇടയായി..ശിവശങ്കര വിഷയത്തിന്റെയും ബിനീഷിന്റെ വിഷയത്തിന്റെയും മെറിറ്റിലേക്ക് കടക്കുന്നില്ല.പറയാന്‍ കഴിയാതെയല്ല.പാര്‍ട്ടി ഏറ്റവും കൂടുതല്‍ ബൗദ്ധികവും ശാരീരികവുമായ ആക്രമണങ്ങള്‍ നേരിടുന്ന ഈ കാലത്ത് ഓരോ സഖാവും പ്രത്യയ ശാസ്ത്ര കവചകമാകേണ്ടതുണ്ട്.

ഈ പാര്‍ട്ടി നില നില്‍ക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. വര്‍ഗീയ ശക്തികള്‍ അരങ്ങു വാഴുന്ന ഈ ആസുര കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും സോഷ്യലിസ്റ്റ് ആശയ പാര്‍ട്ടികളും മതേതര പ്രസ്ഥാനങ്ങളും ഒന്നിച്ചു നില്‍ക്കേണ്ടത് ഏറ്റവും അനിവാര്യ സമയമാണിത്.വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കകത്ത് കാലാ കാലങ്ങളില്‍ സംഘടനക്കകത്തു നടക്കുന്ന നയപരമായ ഉള്‍പാര്‍ടി സമരങ്ങളാണ് അത് പാര്‍ട്ടി രൂപീകരണം മുതലുള്ള സത്യങ്ങളാണ്. അത്തരം ചര്‍ച്ചകളില്‍ നിന്നും സ്ഫുടം ചെയ്യുന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം.

വിഭാഗീയതയുടെ പേരില്‍ അനേകം സഖാക്കളെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ടാവാം അവരൊക്കെ പാര്‍ട്ടിയെ ജീവന് തുല്യം സ്‌നേഹിക്കുന്നവര്‍ തന്നെയാണ്.അവരുടെ ചിലവില്‍ പാര്‍ട്ടിയെ പ്രതിസന്ധി ഘട്ടത്തില്‍ പൊതു മധ്യത്തില്‍ ചീത്ത വിളിക്കുന്നവര്‍ പാര്‍ട്ടി നന്നാവണം എന്നാഗ്രഹിക്കുന്നവരല്ല.പാര്‍ട്ടിയെ വലതു പക്ഷ ശതൃക്കള്‍ ആക്രമിക്കുമ്പോള്‍ അവരുടെ ഓരം ചേര്‍ന്നു എന്നാല്‍ ഇച്ചിരി എരിവിന് വിഭാഗീയത കൂടെ ഇരിക്കട്ടെ എന്ന് മേനിക്ക് ചാനലില്‍ പറയുന്നത് ശുദ്ധ തെമ്മാടിത്തവും പ്രതി ലോമപരവുമാണ്.

ഉപദേശികളായിരുന്നവര്‍ ഒന്നോര്‍ക്കുക തങ്ങളൊക്കെ അനുഭാവം പ്രകടിപ്പിച്ച പാര്‍ട്ടി നല്ലതും ഇപ്പോഴത്തെ പാര്‍ട്ടി ആകെ മോശവും എന്ന് വിലയിരുത്തുന്നത് അല്പത്തരം എന്നെ ലളിതമായ ഭാഷയില്‍ പറയാനാവൂ.കേരളത്തിലെ ഇടതുപക്ഷ അന്തരീക്ഷത്തെ തകര്‍ത്ത് വലതു പക്ഷവല്‍ക്കരിക്കാനും വര്‍ഗീയവല്‍ക്കരിക്കാനുമാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. ഈ പുതിയ വിമോചന സമരാഭാസത്തിനെതിരെ കമ്യൂണിസ്റ്റുകാര്‍ ഒന്നിക്കണം. പാര്‍ട്ടിക്കകത്തോ പുറത്തോ എന്നത് വലിയ കാര്യമല്ല.

Exit mobile version