മദ്യപിച്ചെത്തി തല്ലും ബഹളവും; അച്ഛനെ പിടിച്ചു പുറത്താക്കി മകള്‍ വാതിലടച്ചു, രാവിലെ വാതില്‍ തുറന്നതും കൈയ്യേറ്റം, ഒടുവില്‍ മകളുടെ കുത്തേറ്റ് പിതാവിന് മരണം

കൊഴിഞ്ഞാമ്പാറ: എരുത്തേമ്പതിയില്‍ കുടുംബവഴക്കിനിടെ മകളുടെ കുത്തേറ്റ് അച്ഛന്‍ മരിച്ചു. ആര്‍വിപി പുതൂര്‍ മുത്തുകൗണ്ടര്‍കളം എസ് കാളിയപ്പനാണ് (57) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകള്‍ മാലതിയെ (23) അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം നടന്നത്. രാത്രി മദ്യപിച്ചെത്തിയ കാളിയപ്പന്‍ ഭാര്യയും മക്കളുമായി വഴക്കുണ്ടാക്കി. തുടര്‍ന്നുള്ള ദേഷ്യത്തില്‍ കാളിയപ്പനെ പുറത്താക്കി വാതിലടച്ചു. രാവിലെ വാതില്‍ തുറക്കാനാവശ്യപ്പെട്ട് വീണ്ടും ബഹളംവെച്ചു. വാതില്‍ തുറന്നതോടെ മുറിയില്‍ പച്ചക്കറി മുറിക്കുകയായിരുന്ന മാലതിയുടെ കഴുത്തില്‍ പിടിച്ച് ഞെരിക്കാന്‍ ശ്രമം നടത്തി. തുടര്‍ന്നുണ്ടായ പിടിവലിയില്‍ കാളിയപ്പന്‍ കുത്തേറ്റ് മരിക്കുകയായിരുന്നു.

ഇടതുനെഞ്ചിനാണ് കുത്തേറ്റത്. അതേസമയം, പശു കുത്തിയതാണെന്ന് പറഞ്ഞ് സമീപത്തുള്ളവരെ കൂട്ടി നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്ന. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരം നല്‍കിയത്. ഇതോടെ കൊലപാതക വിവരം പുറത്തറിയുകയായിരുന്നു.

Exit mobile version