വീട്ടുകാര്‍ വഴക്കു പറഞ്ഞതിന് 17കാരി രാത്രി വീട്ടില്‍ നിന്നും ഇറങ്ങിയോടി, ആണ്‍സുഹൃത്തിനൊപ്പം നാടുവിട്ട് ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് ഒളിച്ചിരുന്നു, ബോറടിച്ചപ്പോള്‍ സുഹൃത്ത് ഫോണ്‍ ഓണ്‍ചെയ്തതോടെ പിടിയില്‍

നെടുങ്കണ്ടം: വീട്ടുകാര്‍ വഴക്കു പറഞ്ഞതിന്റെ ദേഷ്യത്തില്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്ത് ഒളിച്ചിരുന്നു. ബോറടിച്ച് സുഹൃത്ത് ഫോണ്‍ ഓണ്‍ചെയ്തതോടെ ഇരുവരും പിടിയിലുമായി. തിങ്കളാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും പിടികൂടിയത്.

ഞായറാഴ്ച രാത്രിയാണു പെണ്‍കുട്ടിയെ കാണാതായത്. വീട്ടുകാര്‍ വഴക്കുപറഞ്ഞതിന് പെണ്‍കുട്ടി വീടുവിട്ടിറങ്ങിപ്പോകുകയായിരുന്നു. ഞായര്‍ രാത്രിതന്നെ വീട്ടുകാര്‍ കമ്പംമെട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അതിനിടെ താന്‍ ജീവനൊടുക്കുമെന്നും അല്ലെങ്കില്‍ തന്നെ കൂടെക്കൊണ്ടുപോകണമെന്നും പെണ്‍കുട്ടി ആണ്‍സുഹൃത്തിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി.

ഇതോടെ സുഹൃത്തും പെണ്‍കുട്ടിയുടെ ഒപ്പംകൂടി. ഇരുവരും ഫോണ്‍ ഓഫ് ചെയ്ത് നാടുവിട്ടു. പൊലീസും നാട്ടുകാരും രാത്രി മുഴുവന്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വനാതിര്‍ത്തിയോടു ചേര്‍ന്ന് ആള്‍പാര്‍പ്പില്ലാത്ത ഒരു സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്നു ഇരുവരും.

ഒളിച്ചിരുന്ന് ബോറടിച്ചപ്പോള്‍ സുഹൃത്ത് ഫോണ്‍ ഓണാക്കി ഫേസ്ബുക് നോക്കി. ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനു തുമ്പു ലഭിച്ചത് അങ്ങനെയാണെന്ന് എസ്‌ഐ രാജന്‍ പറഞ്ഞു. തുടര്‍ന്ന് തിങ്കളാഴ്ചയോടെ ഇരുവരെയും പൊലീസ് പിടികൂടി. കേസെടുത്തു.

Exit mobile version