ശബരിമല ക്ഷേത്രനട തുറന്നു, ആറ് മാസങ്ങള്‍ക്ക് ശേഷം ഭക്തര്‍ക്ക് പ്രവേശനം

ശബരിമല: ശബരിമല ക്ഷേത്രനട തുറന്നു. തുലാമാസപൂജകള്‍ക്കായാണ് ശബരിമല നട തുറന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതരി നടതുറന്ന് ദീപം തെളിച്ചു.

മറ്റ് പ്രത്യേക പൂജകളൊന്നും ഉണ്ടായില്ല. ആറുമാസത്തെ ഇടവേളയ്ക്കുശേഷം ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ഭക്തര്‍ സന്നിധാനത്ത് ദര്‍ശനത്തിനായെത്തും. ഉഷഃപൂജയ്ക്കുശേഷം എട്ടുമണിയോടെ അടുത്ത വര്‍ഷത്തേക്കുള്ള ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരെ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും.

പന്തളം കൊട്ടാരത്തില്‍നിന്ന് നിശ്ചയിച്ച കൗശിക് കെ.വര്‍മ, ഋഷികേശ് വര്‍മ എന്നീ കുട്ടികളാണ് നറുക്കെടുക്കുന്നത്. കടുത്ത കോവിഡ് നിയന്ത്രങ്ങളോടെയാണ് ആറുമാസത്തിനുശേഷം സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുന്നത്. ആരെയും സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല.

ദര്‍ശനം കഴിഞ്ഞാലുടന്‍ മടങ്ങണം. അഞ്ചുദിവസം നീളുന്ന തീര്‍ഥാടന കാലയളവില്‍ 1250 പേര്‍ അയ്യപ്പനെ തൊഴും. പൂജകള്‍ പൂര്‍ത്തിയാക്കി 21-ന് രാത്രി 7.30-ന് ഹരിവരാസനം പാടി നട അടയ്ക്കും.

Exit mobile version