ജീവന്‍ നഷ്ടപ്പെടുന്നതിനു മണിക്കൂറുകള്‍ മുന്‍പും സനൂപ് വിശക്കുന്നവര്‍ക്കായി പൊതിച്ചോറുകള്‍ കണ്ടെത്തുകയായിരുന്നു

തിരുവനന്തപുരം: ജീവന്‍ നഷ്ടപ്പെടുന്നതിനു മണിക്കൂറുകള്‍ മുന്‍പും വീടുകള്‍ കയറി പൊതിച്ചോറുകള്‍ ഉറപ്പിക്കുന്ന അവസാനവട്ട ശ്രങ്ങളിലായിരുന്നു സിപിഐ എം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപെന്ന് എഎ റഹിം. ഒരു കൂടെപ്പിറപ്പിനെ കൂടി നഷ്ടപ്പെട്ടല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ കരള്‍ പിളര്‍ക്കുന്ന വേദനയാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു എഎ റഹീമിന്റെ പ്രതികരണം. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്ന് ഉച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ചൊവ്വന്നൂര്‍ മേഖലയിലെ സഖാക്കള്‍ക്കായിരുന്നു. വീടുകള്‍ കയറി പൊതിച്ചോറുകള്‍ ഉറപ്പിക്കുന്ന അവസാനവട്ട ശ്രങ്ങളിലായിരുന്നു അവിടുത്തെ സഖാക്കള്‍.

ജീവന്‍ നഷ്ടപ്പെടുന്നതിനു മണിക്കൂറുകള്‍ മുന്‍പും പ്രിയ സഖാവ് സനൂപ് കര്‍മ്മ നിരതനായിരുന്നു. താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, ഏതൊക്കെയോ അപരിചിതരായ സഹോദരങ്ങളുടെ വിശപ്പ് മാറ്റാന്‍,അവര്‍ക്ക് വേണ്ടി ഭക്ഷണം ശേഖരിക്കാന്‍ ഓടി നടക്കുകയായിരുന്നു.

പക്ഷേ ബിജെപിക്കാര്‍ ആ ഇരുപത്തിയാറു വയസ്സുകാരന്റെ ജീവനെടുത്തു. ഹൃദയ പൂര്‍വ്വം പൊതിച്ചോര്‍ വിതരണം ഇന്നും മുടങ്ങില്ലെന്നും നിശ്ചയിച്ചത് പോലെ തന്നെ നടക്കുമെന്നും അല്പം മുന്‍പ് ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായി സംസാരിച്ചപ്പോള്‍ തീരുമാനിച്ചിട്ടുണ്ടെന്നും റഹീം പറഞ്ഞു.

സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകള്‍, ജീവനോടെ ബാക്കിയുള്ളവര്‍ ശേഖരിക്കും, വിശക്കുന്ന മനുഷ്യന് നല്‍കും. പതിവ് പോലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയപൂര്‍വ്വം കൗണ്ടര്‍ സജീവമായിരിക്കും. ആരും വിശപ്പോടെ മടങ്ങില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.

അതേ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം ടേബിളിലോ,മോര്‍ച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിലോഅപ്പോള്‍ സനൂപ് ഉണ്ടാകും. കരള്‍ പിളര്‍ക്കുന്ന വേദന, ഒരു കൂടെപ്പിറപ്പിനെ കൂടി നഷ്ടപ്പെട്ടല്ലോ. ഒരു മാസത്തിന്റെ ഇടവേളയില്‍ കൊടിമരത്തില്‍ ഈ പതാക ഇതാ വീണ്ടും താഴ്ത്തിക്കെട്ടുന്നു.

പക്ഷേ തല കുനിക്കില്ല ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനും. കര്‍മ്മ നിരതമായ മനസ്സോടെ,വിശക്കുന്നവന് മുന്നില്‍ കരുതലോടെ, വര്‍ഗീയതയ്ക്കെതിരായ സമരമായി, ഡിവൈഎഫ്‌ഐ ഉണ്ടാകും – റഹിം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

Exit mobile version