‘മഹാത്മാഗാന്ധി വധ ഗൂഢാലോചനാക്കേസില്‍ നിന്ന് സവര്‍ക്കര്‍ അടക്കമുള്ള ഹിന്ദുത്വ വാദികള്‍ രക്ഷപ്പെട്ടതും ഇങ്ങനെത്തന്നെയാണ്’; ബാബരി മസ്ജിദ് കേസിലെ കോടതി വിധിയില്‍ വിടി ബല്‍റാം

തിരുവനന്തപുരം:ബാബ്‌റി മസ്ജിദ് തകര്‍ത്തില്‍ ഗൂഢാലോചനയുണ്ടായിരുന്നോ എന്ന് പരിശോധിച്ച കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട ലഖ്‌നൗ കോടതിയുടെ വിധിയില്‍ പ്രതികരിച്ച് വിടി ബല്‍റാം എംഎല്‍എ. മഹാത്മാഗാന്ധി വധ ഗൂഢാലോചനാക്കേസില്‍ നിന്ന് സവര്‍ക്കര്‍ അടക്കമുള്ള ഹിന്ദുത്വ വാദികള്‍ രക്ഷപ്പെട്ടതും ഇങ്ങനെത്തന്നെയാണെന്ന് വിടി ബല്‍റാം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു വിടി ബല്‍റാമിന്റെ പ്രതികരണം.

ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയാണ് ലക്നൗ പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടത്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നുമാണ് കോടതി പറഞ്ഞത്. പള്ളി പൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങളും കോടതി തള്ളി.

സിബിഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ യാദവാണ് രണ്ടായിരം പേജുള്ള വിധി പുറപ്പെടുവിച്ചത്. ഇന്ത്യയുടെ മതേതരമൂല്യങ്ങള്‍ക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ 6-ലെ ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവം.രാമജന്മ ഭൂമിയാണെന്ന് അവകാശപ്പെട്ടാണ് ഒരു കൂട്ടം ഹിന്ദുത്വവാദികള്‍ അയോധ്യയിലെ ബാബരിയില്‍ സ്ഥിതി ചെയ്തിരുന്ന മസ്ജിദ് തകര്‍ത്തത്.

Exit mobile version