22 ദിവസമായി ഡയപ്പര്‍ പോലും മാറ്റിയില്ല, പുഴുവരിച്ച നിലയില്‍ ഡിസ്ചാര്‍ജ്ജും; അനില്‍കുമാറിനോട് ആശുപത്രി ജീവനക്കാരുടെ കണ്ണില്ലാത്ത ക്രൂരത

തിരുവനന്തപുരം; ശരീരത്തില്‍ പുഴുവരിച്ച നിലയില്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത കോവിഡ് രോഗമുക്തനായ വട്ടിയൂര്‍ക്കാവ് സ്വദേശി ആര്‍. അനില്‍കുമാര്‍ അനുഭവിച്ചത് കണ്ണില്ലാത്ത ക്രൂരത. ആശുപത്രി അധികൃതര്‍ 22 ദിവസമായി അച്ഛന്റെ ഡയപ്പര്‍ മാറ്റിയില്ലെന്നാണ് മകള്‍ അഞ്ജന പറയുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ദാരുണ സംഭവമുണ്ടായത്. വീണ് പരിക്കേറ്റതിന് പിന്നാലെയാണ്‌ അനില്‍ കുമാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. ഇവിടെ നിന്നാണ് അനില്‍കുമാറിന് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

പിന്നീട് രോഗമുക്തനായ അദ്ദേഹത്തെ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ ശേഷം ദേഹമാസകലം വേദന അനുഭവപ്പെട്ടതോടെ പരിശോധിച്ചപ്പോഴാണ് പുഴുവരിച്ചതായി കണ്ടെത്തിയത്. കോവിഡ് ഭയന്ന് വാര്‍ഡിലെ ജീവനക്കാര്‍ അച്ഛനെ തിരിഞ്ഞു നോക്കിയില്ലെന്ന് മകള്‍ പറയുന്നു.

കോവിഡ് ചികിത്സയിലിരിക്കെ ഓക്‌സിജന്‍ നില താഴ്ന്നതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അച്ഛന്‍ ജീവിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായും, ഗുരുതരാവസ്ഥയിലാണെന്നു ബോധ്യപ്പെട്ടതായി മക്കളുടെ കയ്യില്‍ നിന്ന് എഴുതി വാങ്ങിയെന്നും അഞ്ജന പറയുന്നു.

ഈ മാസം 6 നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. അന്നാണു രാവിലെ മകന്‍ അഭിലാഷും ബന്ധുക്കളും ചേര്‍ന്നു ശരീരം തുടച്ച ശേഷം, പുതിയ ഡയപ്പര്‍ ധരിപ്പിച്ചത്. അനില്‍കുമാറിന്റെ ശരീരം പുഴുവരിച്ചതിനെക്കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പൊലീസ് കമ്മിഷണറും വിശദമായ അന്വേഷണം നടത്തി ഒക്ടോബര്‍ 20 ന് അകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.

അനില്‍കുമാറിന്റെ ഭാര്യ എസ്. അനിതകുമാരി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. വീട്ടില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ടോടെ പേരൂര്‍ക്കട ഗവ. ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച അനില്‍കുമാറിന്റെ നില നേരിയ തോതില്‍ മെച്ചപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. മന്ത്രി കെ.കെ. ശൈലജ, അനില്‍കുമാറിന്റെ മകന്‍ അഭിലാഷിനെ ഫോണില്‍ വിളിച്ച് എല്ലാ ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു.

Exit mobile version