കോവിഡ് ബാധിച്ച് ചികിത്സയിലുള്ള കുഞ്ഞിന്റെ കാലില്‍ എലി കടിച്ചു; പരാതി നല്‍കിയതിന് പിന്നാലെ ആശുപത്രിയില്‍ നിന്നും അമ്മയ്ക്കും കുഞ്ഞിനും ഡിസ്ചാര്‍ജ്

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ കാലില്‍ എലി കടിച്ചതായി പരാതി. പരാതി പറഞ്ഞതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും രോഗമുക്തിക്ക് മുന്‍പേ ഡിസ്ചാര്ജ് ചെയ്തതായും ആക്ഷേപമുണ്ട്.

മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലാണ് സംഭവം. കോവിഡിനെ തുടര്‍ന്ന് ഈ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെളളനാട് സ്വദേശികളുടെ ആറുമാസം പ്രായമായ കുഞ്ഞിന്റെ കാലിലാണ് എലി കടിച്ചത്. ഉറക്കത്തിലായിരുന്ന കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞപ്പോഴാണ് അമ്മയുടെ ശ്രദ്ധയില്‍പ്പെടുന്നത്.

വിവരം ഡോക്ടര്‍മാരോട് പറഞ്ഞിട്ടും ചികിത്സ ലഭിക്കാന്‍ എട്ട് മണി വരെ കാത്തിരിക്കേണ്ടി വന്നുവെന്നു മാതാപിതാക്കള്‍ പറയുന്നു. ബുധനാഴ്ചയാണ് യുവതിക്കും ഭര്‍ത്താവിനും കുഞ്ഞിനും കോവിഡ് പോസിറ്റീവാകുന്നത്. തുടര്‍ന്ന് അമ്മയേയും കുഞ്ഞിനേയും എസ്എടിയിലേയ്ക്ക് മാറ്റി.

ആശുപത്രിയില്‍ എലി ശല്യം രൂക്ഷമായിരുന്നതായി പിതാവ് പറയുന്നു. എലി കടിച്ചുവെന്ന് പരാതിപ്പെട്ടതിനു പിന്നാലെ അമ്മയേയും കുഞ്ഞിനേയും ഡിസ്ചാര്‍ജ് ചെയ്തു. ലക്ഷണങ്ങള്‍ ഇല്ലാത്തവരെ ഡിസ്ചാര്‍ജ് ചെയ്യുന്നത് സാധാരണമാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

ആശുപത്രിയില്‍ എലി ശല്യം രൂക്ഷമാണെന്ന് സൂപ്രണ്ടും സമ്മതിച്ചു. എലികളെ നിര്‍മാര്‍ജനം ചെയ്യാന്‍ വെയര്‍ ഹൗസിങ് കോര്‍പറേഷനെയാണ് ഏല്പ്പിച്ചിരിക്കുന്നതെന്നും നടപടികള്‍ ഫലപ്രദമായിട്ടില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. എലി നശീകരണ പ്രവര്‍ത്തനങ്ങള് നടത്തുന്നതായും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

Exit mobile version