ക്ലറിക്കല്‍ പിശകാകാം; കോവിഡ് പരിശോധനയില്‍ പേര് മാറി നല്‍കിയ സംഭവം വാര്‍ത്തയായതോടെ വിശദീകരണവുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്

തിരുവനന്തപുരം: കൊവിഡ് പരിശോധനയ്ക്ക് എത്തിയ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് വ്യാജ മേല്‍വിലാസം നല്‍കിയ സംഭവം വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കെഎസ്യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടെ വിലാസം നല്‍കിയാണ് അഭിജിത്ത് കൊവിഡ് പരിശോധന നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. കെഎം അബി എന്ന പേരാണ് പരിശോധന സമയത്ത് നല്‍കിയിരുന്നത്. ഇത് കെഎം അഭിജിത്ത് ആണെന്നാണ് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ പറയുന്നത്.

അഭിജിത്തിന് കോവിഡ് പോസിറ്റീവായിരുന്നു. വ്യാജ മേല്‍വിലാസം നല്‍കിയ സംഭവം വാര്‍ത്തയായതിന് പിന്നാലെ വിശദീകരണവുമായി കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് രംഗത്തെത്തി. സ്വദേശം ആയതുകൊണ്ട് സുഹൃത്ത് ബാഹുല്‍ ആണ് വിവരങ്ങള്‍ നല്കിയതെന്നും കെ എം അഭി എന്നത് അവരുടെ ഭാഗത്ത് വന്ന ക്ലറിക്കല്‍ മിസ്റ്റേക്ക് ആകും എന്നാണ് ബാഹുല്‍ പറഞ്ഞതെന്നും അഭിജിത്ത് പറഞ്ഞു.

സുഹൃത്ത് ബാഹുലിന്റേയും സെല്‍ഫ് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വീടിന്റെ ഉടമയുടെയും നമ്പറുകള്‍ ആണ് ടെസ്റ്റ് ചെയ്ത സ്ഥലത്ത് നല്കിയതെന്നും അഭിജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. തച്ചപ്പള്ളി എല്‍പി സ്‌കൂളില്‍ നടത്തിയ കൊവിഡ് പരിശോധനയ്ക്കാണ് ഇരുവരും എത്തിയത്.

ബാഹുല്‍കൃഷ്ണയുടെ പ്ലാമൂട്, തിരുവോണം എന്ന വിലാസമാണ് ഇരുവരും പരിശോധനയ്ക്ക് നല്‍കിയത്. സ്‌കൂളില്‍ 48 പേരെ പരിശോധിച്ചപ്പോള്‍ 19 പേര്‍ക്ക് ഫലം പോസിറ്റീവായി. ഇതില്‍ പ്ലാമൂട് വാര്‍ഡിലെ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ രണ്ടുപേരെ കണ്ടെത്താനേ കഴിഞ്ഞുള്ളൂ.

മൂന്നാമത്തെ പ്ലാമൂട് തിരുവോണം എന്ന വിലാസക്കാരനെ അന്വേഷിച്ചപ്പോള്‍ ഈ വിലാസത്തില്‍ ഇങ്ങനെയൊരാളില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ഇയാള്‍ എവിടെയാണ് നിരീക്ഷണത്തില്‍ കഴിയുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെയാണ് രാത്രി വൈകി ആ വ്യക്തി കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്താണെന്ന് തിരിച്ചറിഞ്ഞത്. താന്‍ പരിശോധന നടത്തി എന്നും കൊവിഡ് പോസിറ്റീവാണെന്നും അഭിജിത്തും സമ്മതിച്ചു.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്ന പ്രവര്‍ത്തനമാണ് ഇതെന്നും സംഭവത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍ പറഞ്ഞത്.

Exit mobile version