കിലോമീറ്റര്‍ താണ്ടിയെത്തി, അയ്യനെ അവസാനമായി കണ്‍നിറയെ കണ്ടു, മടങ്ങുമ്പോള്‍ ലോകേഷിനെ പമ്പ കവര്‍ന്നു; പമ്പയില്‍ പൊലിഞ്ഞ ഒന്‍പതു വയസുകാരന്‍ ഇനി കണ്ണീര്‍ ഓര്‍മ

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തി മടങ്ങുമ്പോള്‍ പമ്പയില്‍ പൊലിഞ്ഞ ഒന്‍പതുവയസുകാരന്‍ ഇനി കണ്ണീരോര്‍മ്മ. ആന്ധ്രാ പ്രദേശില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയതാണ് ലോകേഷ് എന്ന ഒന്‍പതു വയസുകാരന്‍.

തന്റെ അച്ഛനും ബന്ധുക്കളും അടങ്ങിയ 50 അംഗ സംഘത്തോടൊപ്പം അയ്യപ്പനെ കണ്ട് അരവണയും അപ്പവും വാങ്ങി മലയിറങ്ങുമ്പോള്‍ നിറഞ്ഞ സന്തോഷം പമ്പയില്‍ ഒലിച്ച് പോകുമെന്ന് ആരും സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. പമ്പയില്‍ കുളിക്കാനിറങ്ങിയ ലോകേഷ് മണല്‍ കോരിയ കുഴികളിലൊന്നില്‍ മുങ്ങിത്താഴ്ന്നു. പ്രളയം ബാക്കിയാക്കിയ പമ്പയിലെ കുഴിയില്‍ നിന്നും ലോകേഷിനെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് രക്ഷിച്ചെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലോകേഷിന്റെ അകാല മരണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ പ്രിന്‍സ് പാങ്ങാടന്റെ കുറിപ്പ്:

” ഈ മനുഷ്യനെയും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന 50 മനുഷ്യരെയും ഇനിയൊരിക്കലും ഞാന്‍ കാണില്ല.

ആന്ധ്രയില്‍ നിന്ന് രണ്ട് മൂന്ന് ദിവസം യാത്ര ചെയ്ത് മലകയറി അയ്യപ്പനെ തൊഴുത് തിരികെ പമ്പയിലെത്തും വരെ ഇവര്‍ക്ക് എത്ര സന്തോഷമായിരുന്നിരിക്കാം.

തിരികെ പോകും മുന്‍പ് ഒന്നുകൂടി പമ്പയില്‍ കുളിക്കാനിറങ്ങിയതാണ് സംഘം.തിരികെ കയറുമ്പോള്‍ ഒരാളില്ല.9 വയസുകാരന്‍ ലോകേഷ്.അവന്‍ പമ്പയില്‍ മുങ്ങിത്താണു പോയി.പ്രളയം ബാക്കിയാക്കിയ പമ്പാ നദിയില്‍ നിന്ന് മണല്‍ കോരി കരയിലിട്ടിരുന്നു.ആ കുഴികളിലൊന്നിലാണ് ആ 9 വയസുകാരന്‍ മുങ്ങിത്താന്നത്.

നാരായണറാവുവെന്ന കൃഷിക്കാരനായ അച്ഛന്‍ പമ്പയിലെ ആശുപത്രിയില്‍ നിസ്സഹായനായി ഇരിക്കുമ്പോളെല്ലാം ലോകേഷ് അകത്ത് മരണത്തോട് മത്സരിക്കുകയായിരുന്നു.ഒടുവില്‍ ആ കുഞ്ഞുഹൃദയം നിലച്ചു.നാരായണറാവുവിന്റെ ഒറ്റ മകനെ പമ്പാനദി കൊണ്ടുപോയി.

ഇനിയാ മൃതദേഹവുമായി ആ അച്ഛന്‍ രണ്ട് ദിവസം യാത്ര ചെയ്യണം.നാട്ടിലെത്തി അവിടെ കാത്തിരിക്കുന്ന ലോകേഷിന്റെ അമ്മയെ എങ്ങനെ സമാധാനിപ്പിക്കും.എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും.നോക്കിയില്ലല്ലോ എന്ന കുറ്റപ്പെടുത്തലുകളും മനോവേദനയും അയാള്‍ക്ക് എത്ര കാലത്തെ സമാധാനം നഷ്ടപ്പെടുത്തും.

ഒടുവില്‍ മൊഴി രേഖപ്പെടുത്തിയ സര്‍ക്കാര്‍ കടലാസില്‍ പേരെഴുതി ഒപ്പിട്ട് അയാള്‍ മകനെ ഏറ്റുവാങ്ങി, പോസ്റ്റുമോര്‍ട്ടത്തിനായി ആംബുലന്‍സില്‍ പത്തനംതിട്ടയിലേക്ക് പോയി.

ലോകേഷ് വാങ്ങിയ അരവണയും പ്രസാദവുമൊക്കെ ഇനി എന്ത് ചെയ്യും.കൂട്ടുകാര്‍ക്ക് അരവണ കൊണ്ടുവരാമെന്ന് പറഞ്ഞാവില്ലേ അവന്‍ നാട്ടില്‍ നിന്ന് പോന്നിട്ടുണ്ടാവുക.

അവനൊപ്പം കളിച്ചു നടന്ന മൂന്ന് കുട്ടികള്‍ പമ്പയിലെ ആശുപത്രിയുടെ ഒരു മൂലയ്ക്ക് സങ്കടപ്പെട്ടിരിപ്പുണ്ടായിരുന്നു.

ഈ മനുഷ്യനെ മറന്നു പോകില്ലെന്നല്ല,
പക്ഷെ പമ്പയിലെത്തുമ്പോളൊക്കെ നാരായണറാവുവിനെ ഓര്‍ക്കും.

നിസ്സഹായനായ അച്ഛന്റെ കണ്ണീരിനെ ഓര്‍ക്കും”.

Exit mobile version