കോടികളുടെ കടക്കാരനാക്കി എന്നെ, വിശ്വസിച്ചിരുന്നവര്‍ വഞ്ചിച്ചു; മരിക്കുന്നതിന് മുമ്പ് തന്നെ ചതിച്ചവരുടെ പേരുകള്‍ കുറിച്ച് വച്ച് ശ്രീകുമാര്‍

തിരുവനന്തപുരം; വര്‍ക്കലയില്‍ ഒരു കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കഴിഞ്ഞദിവസം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍(60) , ഭാര്യ മിനി (55) , മകള്‍ അനന്തലക്ഷ്മി (26) എന്നിവരെയാണ് ഇന്നലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബം മരിക്കുന്നതിന് മുമ്പ് എഴുതിവെച്ച കുറിപ്പ് ഇപ്പോള്‍ പോലീസ് കണ്ടെത്തിയിരിക്കുകയാണ്. ചിലര്‍ സാമ്പത്തികമായി വഞ്ചിച്ചെന്നും തുടര്‍ന്ന് കോടികളുടെ സാമ്പത്തിക ബാധ്യതയുണ്ടായി എന്നുമാണ് കുറിപ്പില്‍ വ്യക്തമാക്കുന്നത്. ചതിച്ച വ്യക്തികളുടെ പേരും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കരാര്‍ ജോലികള്‍ ചെയ്തിരുന്ന തന്നെ തിരുമല സ്വദേശിയായ ഉപകരാറുകാരന്‍ ചതിച്ചുവെന്നാണ് മരിക്കുന്നതിന് മുമ്പ് ശ്രീകുമാര്‍ കുറിച്ചത്. ഉപകരാറുകാരന്‍ ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കാതെ വന്നതോടെ വലിയ തുക വായ്പയെടുത്തു പണികള്‍ തീര്‍ത്തു കൊടുക്കേണ്ടിവന്നു.

ഇതോടെ കോടികളുടെ ബാധ്യതയാണ് ഉണ്ടായതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു ശ്രീകുമാറിന്റേത്. ഇടക്കാലത്ത് സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നു. കടബാധ്യതയെ തുടര്‍ന്ന് നിരാശയിലായിരുന്നു കുടുംബമെന്ന് അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു.

ഇന്നലെ വീട്ടില്‍ നിന്ന് പുകയുയരുന്നതും ശ്രദ്ധയില്‍പെട്ട അയല്‍വാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസും ഫയര്‍ഫോഴ്‌സുമെത്തി തീയണച്ചപ്പോഴേക്കും മൂന്നുപേരുടെയും മരണം സംഭവിച്ചിരുന്നു.

Exit mobile version