‘ഇങ്ങ് താടാ, ഞാന്‍ പിന്നെ എന്തിനാ..’ മുറിവേറ്റ കൈകളാല്‍ ഭക്ഷണം കഴിക്കാന്‍ വിഷമിക്കുന്ന സഹപാഠിയ്ക്ക് ചോറു വാരികൊടുത്ത് നോയല്‍; സൗഹൃദ കാഴ്ച പകര്‍ത്തി അധ്യാപിക

സ്വന്തം പാത്രം മാറ്റി വച്ച് സഹപാഠിയായ അഭിനന്ദിനെ നിറയെ ഊട്ടുകയായിരുന്നു ഈ കുരുന്ന്.

കോട്ടയം: മുറവേറ്റ കൈകളാല്‍ വിഷമിക്കുന്ന സഹപാഠിയ്ക്ക് ചോറ് വാരികൊടുക്കാന്‍ ആരും പറയാന്‍ കാത്തിരിക്കുകയോ കൂട്ടുകാരന്‍ ചോദിക്കാന്‍ നില്‍ക്കുകയോ ഒന്നു നിന്നില്ല. ഇങ്ങു താടാ എന്നു പറഞ്ഞ് ഒന്നും നോക്കാതെ വാരികൊടുക്കുകയായിരുന്നു നോയല്‍. അഭിനന്ദിന്റെയും നോയലിന്റെയും സൗഹൃദത്തിന്റെ നേര്‍കാഴ്ച പകര്‍ത്തി പങ്കുവെച്ചത് അവരുടെ അധ്യാപിക തന്നെയായിരുന്നു.

സ്വന്തം പാത്രം മാറ്റി വച്ച് സഹപാഠിയായ അഭിനന്ദിനെ നിറയെ ഊട്ടുകയായിരുന്നു ഈ കുരുന്ന്. ഏറ്റുമാനൂര്‍, കാട്ടാത്തി, ആര്‍എസ്ഡബ്ലു ഗവ എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികളാണു നോയലും അഭിനന്ദും. ഇരുവരും ഒന്നിച്ചു ഭക്ഷണം കഴിക്കാനിരുന്നെങ്കിലും വലതു കയ്യിലെ മുറിവിന്റെ വേദന അസഹനീയമായതോടെ അഭിനന്ദ് ഭക്ഷണം കഴിക്കാനാകാതെ വിഷമിച്ചു. ഇതോടെ നോയല്‍ കുട്ടുകാരനു ചോറു വാരിക്കൊടുത്തു. അഭിനന്ദിന്റെ വയര്‍ നിറഞ്ഞെന്ന് ഉറപ്പാക്കിയ ശേഷമാണു തന്റെ ഭക്ഷണം നോയല്‍ കയ്യിലെടുത്തത്.

പ്രീ പ്രൈമറി വിഭാഗത്തിലെ അധ്യാപിക ജെസി ഷാജി കരുതലിന്റെ ദൃശ്യം പകര്‍ത്തിയത്. പുതിയ തലമുറയില്‍ നിന്ന് ഇല്ലാതാവുന്ന നന്മ അവരില്‍ കണ്ടതു കൊണ്ടാണ് ചിത്രമെടുത്തതെന്നു ജെസി പറഞ്ഞു. കാട്ടാത്തി മേഖലയിലെ ഏക പൊതു സ്ഥാപനമാണ് ഈ വിദ്യാലയം. പെയിന്റിങ് തൊഴിലാളിയായ തടത്തില്‍ ജയിംസിന്റെയും അനുവിന്റെയും മകനാണു നോയല്‍. ഫൊട്ടോഗ്രഫറായ അനീഷിന്റെയും ജയന്തിയുടെയും മകനാണ് അഭിനന്ദ്.

Exit mobile version