“ബിജെപിക്കാര്‍ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടല്ല, അതുകൊണ്ട് അതില്‍ അത്ഭുതപ്പെടാനുമില്ല”; പരിഹസിച്ച് തോമസ് ഐസക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ആയിരുന്നപ്പോള്‍ ഫയലില്‍ വ്യാജ ഒപ്പിട്ടെന്ന ബിജെപിയുടെ ആരോപണം തള്ളി മന്ത്രി തോമസ് ഐസക്ക്. ബിജെപിക്കാര്‍ മണ്ടത്തരം പറയുന്നത് ഇതാദ്യമായിട്ടൊന്നുമല്ല. അതുകൊണ്ട് അതില്‍ അത്ഭുതപ്പെടാനുമില്ല. സെക്രട്ടേറിയറ്റിലെ പ്രവര്‍ത്തന രീതിയോ ഫയല്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും അവര്‍ക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ച മാധ്യമത്തെയും മന്ത്രി വിമര്‍ശിച്ചു. ഇന്ന് വൈകുന്നേരം 4.30ന് ന്യൂസ് 18 കേരളയില്‍ മുഖ്യമന്ത്രിയ്ക്ക് അപരനോ എന്ന വിഷയത്തിലെ ചര്‍ച്ചയുടെ പോസ്റ്റര്‍ കണ്ട് ഞാന്‍ അന്തം വിട്ടുപോയി. അസംബന്ധം എന്ന് ഒറ്റവാചകത്തില്‍ വിശേഷിപ്പിക്കാവുന്ന ഒരു ആരോപണത്തിന്മേലാണ് ചര്‍ച്ച. അതിന്റെ വസ്തുത സ്വന്തം നിലയ്ക്ക് അന്വേഷിക്കാന്‍ ഈ മാധ്യമസ്ഥാപനത്തിന് ബാധ്യതയില്ലേ?. മുഖ്യമന്ത്രിയുടെ ഓഫീസില്‍ അപരന്‍ എന്നൊക്കെ ആരോപിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ചര്‍ച്ച ചെയ്യാന്‍ പോകുന്നവരെ സമ്മതിക്കണം എന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മന്ത്രിയുടെ പ്രതികരണം.

Exit mobile version