കേരളത്തിന്റെ ആരോഗ്യമന്ത്രി ലോകത്തെ 50 മികച്ച ചിന്തകരില്‍ ഒന്നാംസ്ഥാനത്ത് , അംഗീകാരം കോവിഡ് പോരാട്ടത്തിന് മികച്ച നേതൃത്വം നല്‍കിയതിന്

ലണ്ടന്‍: കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്ക് രാജ്യാന്തര അംഗീകാരം. ലണ്ടന്‍ ആസ്ഥാനമായ പ്രോസ്‌പെക്ട് മാസിക തിരഞ്ഞെടുത്ത 50 മികച്ച ചിന്തകരില്‍ കെ.കെ.ശൈലജ ഒന്നാമതെത്തി. ഇരുപതിനായിരം പേര്‍ പങ്കെടുത്ത വോട്ടെടുപ്പിലാണ് പട്ടിക നിര്‍ണയിച്ചത്.

കേരളത്തിന്റെ കോവിഡ് പോരാട്ടത്തിന് മികച്ച രീതിയില്‍ നേതൃത്വം നല്കിയതിനാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്ക് അംഗീകാരം. ചൈനയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ത്തന്നെ അപകടം തിരിച്ചറിഞ്ഞ് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖയനുസരിച്ച് കേരളത്തില്‍ ഫലപ്രദമായ പ്രതിരോധമൊരുക്കിയെന്ന് വിധി നിര്‍ണയ സമിതി വിലയിരുത്തി.

നിപ്പാകാലത്ത് കാഴ്ചവച്ച മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും വൈറസിനെ പിടിച്ചുകെട്ടിയതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനാണ് പ്രോസ്‌പെക്ട് മാസിക തിരഞ്ഞെടുത്ത 50 മികച്ച ചിന്തകരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.

യൂറോപ്പില്‍ താമസിക്കുന്ന ആഫ്രിക്കക്കാരുടെ ജീവിതം വരച്ചു കാട്ടിയ അടിമത്വത്തിന്റെ ചരിത്രകാരിയെന്നറിയപ്പെടുന്ന ഒലിവറ്റേ ഒറ്റേല്‍, ബംഗ്ലദേശില്‍ പ്രളയത്തെ നേരിടാനുള്ള വീടുകള്‍ നിര്‍മിച്ച മറിനാ തപസ്വം, ലോകത്ത് എല്ലാവര്ക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന യുബിഐ മൂവ്‌മെന്റിന്റെ ഉപജ്ഞാതാവായ ഫിലിപ്പ് വാന് പര്‍ജിസ് തുടങ്ങിയവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍.

Exit mobile version