സര്‍ക്കാര്‍ സംവിധാനത്തില്‍ ടാറ്റയുടെ ഓണ സമ്മാനം; കേരളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ടാറ്റാ കൊവിഡ് ആശുപത്രി ഈ മാസം 9 ന് സര്‍ക്കാറിന് കൈമാറും

കാസര്‍കോട്: ജില്ലയില്‍ തെക്കില്‍ വില്ലേജിലെ ടാറ്റ കോവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് പ്രതിനിധികളില്‍ നിന്ന് സെപ്റ്റംബര്‍ 9 ന് ഉച്ചയ്ക്ക് 12 ന് സംസ്ഥാന സര്‍ക്കാറിന് വേണ്ടി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ഏറ്റുവാങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. ജില്ലയിലെ എം പി ,എം എല്‍ എ മാര്‍ മറ്റു ജനപ്രതിനിധികള്‍ ഉള്‍പ്പടെ ക്ഷണിക്കപ്പെട്ട 50 പേര്‍ പങ്കെടുക്കും. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സഹായിച്ചവര്‍ക്കുള്ള അനുമോദന പത്രം നല്‍കും.

കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര്‍മ്മിക്കുന്ന കോവിഡ് ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയായി. സെപ്റ്റംബര്‍ ഒമ്പതിന് ടൗറ്റ ഗ്രൂപ്പ് ആശുപത്രി സംസ്ഥാന സര്‍ക്കാറിന് കൈമാറും. ഒരോ പ്രതിസന്ധിഘട്ടങ്ങളിലും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നല്‍കിയ ഉറച്ച പിന്തുണയും റവന്യു അധികൃതരും ജില്ലാ ഭരണ സംവിധാനവും പ്രദേശവാസികളും നല്‍കിയ സഹായസഹകരണങ്ങളുമാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാന്‍ സഹായകമായതെന്ന് ടാറ്റാ ഗ്രൂപ്പ് പ്രൊജക്ട് അഡ്മിനിസ്ട്രേറ്റര്‍ ആന്റണി പി എല്‍ പറഞ്ഞു.
കോവിഡിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍കോട് ജില്ലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി തെക്കില്‍ വില്ലേജിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

മൂന്നു സോണുകള്‍, 551 കിടക്കകള്‍
ആശുപത്രിയെ മൂന്ന് സോണുകളായാണ് തിരിച്ചിട്ടുള്ളത്. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കോവിഡ് ക്വാറന്റൈന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കോവിഡ് പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കുന്നത്. സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടെയ്നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യുണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ് ഉള്ളത്. 128 യൂണിറ്റുകളിലായി (കണ്ടെയ്നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്. ഒരു യൂണിറ്റിന് 40 അടി നീളവും 10 അടി വീതിയുമുണ്ട്. 81000 സ്‌ക്വയര്‍ ഫീറ്റിലാണ് ആശുപത്രി നിര്‍മ്മിച്ചിട്ടുള്ളത്. തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ സ്ഥലത്ത് റോഡ്, റിസപ്ഷ്ന്‍ സംവിധാനം,ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി . ദേശീയ പാതയ്ക്ക് സമീപം അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ഭൂമി നിരപ്പാക്കി ആശുപത്രിയ്ക്ക് അനുയോജ്യമാക്കുകയും ചെയ്തത് ജില്ലാ കളക്ടറുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള ചടുലമായ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

സര്‍ക്കാര്‍ സംവിധാനത്തില്‍ ടാറ്റയുടെ ഓണ സമ്മാനം
തെക്കില്‍ വില്ലേജില്‍ അഞ്ച് ഏക്കര്‍ ഭൂമി, ജലം, വൈദ്യുതി തുടങ്ങി ആശുപത്രി നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമാണ് ഒരുക്കി നല്‍കിയത്. 1.25 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന വാട്ടര്‍ ടാങ്ക്, ശുചിമുറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംഭരിച്ച് സംസ്‌കരിക്കാന്‍ തരത്തിലുള്ള 63 ബയോ ഡയജസ്റ്റേര്‍സ്, എട്ട് ഓവര്‍ഫ്‌ലോ ടാങ്കുകള്‍ എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതകളാണ്. ആശുപത്രി യൂണിറ്റുകള്‍ തുടങ്ങി ആശുപത്രിയുടെ മുഴുവന്‍ നിര്‍മ്മാണവും ടാറ്റ ഗ്രൂപ്പാണ് സൗജന്യമായി ചെയ്തത്. ഇന്ത്യയില്‍ പലയിടങ്ങളിലും അടിയന്തിര ഘട്ടങ്ങളില്‍ ടാറ്റാ ഗ്രൂപ്പ് ഇത്തരത്തില്‍ ആശുപത്രികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമായി കാസര്‍കോടാണ് ചെയ്യുന്നത്.

നിര്‍മ്മാണം: നാല് മാസം, 50 തൊഴിലാളികള്‍
ഏപ്രില്‍ 28, 29 തിയ്യതികളിലാണ് ആശുപത്രി നിര്‍മ്മാണം ആരംഭിച്ചത്. ആഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തീകരിച്ചു. തൊഴിലാളികളിലേറെയും ഇതര സംസ്ഥാനക്കാരാണ്. പ്രതികൂലമായ കാലാവസ്ഥയും കോവിഡ് രൂക്ഷമായ സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ തിരികെ മടങ്ങിയതുമെല്ലാം വലിയ പ്രതിസന്ധിയായിരുന്നു. എന്നിരുന്നാലും നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.

ടാറ്റാ ഗ്രൂപ്പ് ആശുപത്രി ഈ മാസം 9 ന് സംസ്ഥാന സര്‍ക്കാരിന് കൈമാറും. തുടക്കത്തില്‍ കോവിഡ് ആശുപത്രിയായാണ് പ്രവര്‍ത്തനമാരംഭിക്കുക. അതിന് ശേഷം ഇത് എങ്ങനെ ഉപയോഗിക്കണമെന്ന് തിരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ആന്റണി പി എല്‍ പറഞ്ഞു

ആശുപത്രി ജീവനക്കാരുടെ നിയമനം
എല്ലാ ചികിത്സാ സംവിധാനങ്ങള്‍ക്കുമുള്ള സൗകര്യവും ആശുപത്രിയിലുണ്ട്. എന്നാല്‍ എന്തെല്ലാം മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് തിരുമാനിക്കേണ്ടതും സജ്ജീകരിക്കേണ്ടതും സര്‍ക്കാരാണ്. ആശുപത്രിയിലേക്ക് ആവശ്യമായ ജീവനക്കാരുടെ നിയമനവും സര്‍ക്കാര്‍ തന്നെയാണ് നടത്തുക.

Exit mobile version