ജയലളിതയുടെ കോടനാട് എസ്റ്റേറ്റില്‍ കാവല്‍ക്കാരനെ കൊന്ന് കവര്‍ച്ച നടത്തിയ കേസ്; എഴാം പ്രതിയെ ചാലക്കുടിയില്‍ നിന്ന് പിടികൂടി

ചാലക്കുടി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റില്‍ കാവല്‍ക്കാരനെ കൊന്നു കവര്‍ച്ച നടത്തിയ കേസില്‍ എഴാം പ്രതിയെ കേരളത്തില്‍ നിന്ന് പിടികൂടി. ആളൂര്‍ സ്വദേശി ഉദയാകുമാറിനെയാണ് ചാലക്കുടി പോലീസ് പിടികൂടിയത്. ഇയാള്‍ കൊരട്ടിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ തമിഴ്‌നാട് പോലീസിന് കൈമാറി.

കൊരട്ടിയിലെ കോനൂരില്‍ ഒരു കാറ്റംറിംഗ് സ്ഥാപനത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഒന്നര ദിവസത്തെ പരിശ്രമത്തിന് ഒടുവിലാണ് ഇയാള്‍ പോലീസ് പിടിയിലായത്. ഇതിനായി തമിഴ്‌നാടില്‍ നിന്നുള്ള പ്രത്യേക സംഘം ചാലക്കുടിയില്‍ ക്യാംപ് ചെയ്തിരുന്നു.

ജയലളിതയുടെ വേനല്‍കാല വസതിയായ കോടനാട് എസ്റ്റേറ്റില്‍ 2017 ഏപ്രിലിലാണ് കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം കാവല്‍ക്കാരനെ കൊലപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. പിന്നീട് നടന്ന അന്വേഷണത്തില്‍ വയനാട്-തൃശ്ശൂര്‍ സ്വദേശികളാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് കണ്ടെത്തുകയും പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടുകയും ചെയ്തിരുന്നു. അതേസമയം ഈ കേസിന്റെ വിസ്താരം തുടങ്ങി തീര്‍പ്പുകല്‍പ്പിക്കാനിരിക്കവേയാണ് പ്രതികള്‍ ജ്യാമത്തിലിറങ്ങി ഒളിവില്‍ പോയത്. സമാനമായ രീതിയില്‍ ഒളിവില്‍പ്പോയ ആലപ്പുഴ സ്വദേശി മനോജിനെ കഴിഞ്ഞയാഴ്ച പോലീസ് പിടികൂടിയിരുന്നു.

Exit mobile version