ഭീഷണിപ്പെടുത്തി പീഡനം തുടര്‍ന്നത് മാസങ്ങളോളം; എട്ടാംക്ലാസ്സുകാരി ഒന്നരമാസം ഗര്‍ഭിണി; ബാക്കി പ്രതികള്‍ക്കായി പോലീസ് ഉടന്‍ യുപിയിലേക്ക്

കൊച്ചി: എറണാകുളം മഞ്ഞുമ്മല്‍ കൂട്ടബലാത്സംഗക്കേസില്‍ ഇരയായ എട്ടാംക്ലാസ്സുകാരി ഒന്നരമാസം ഗര്‍ഭിണിയെന്ന് ആശുപത്രി അധികൃതര്‍. എട്ടാം ക്ലാസ്സുകാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നിലവില്‍ മൂന്ന് ഉത്തര്‍പ്രദേശ് സ്വദേശികള്‍ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്.

യുപി റാംപുര്‍ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫര്‍ഹാദ് ഖാന്‍ (29), ഹാനുപുര 1 സ്വദേശി ഷാഹിദ് (24) എന്നിവരാണ് അറസ്റ്റിലായത്. അമ്മയുടെ മരണത്തോടെ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ വീടിനടുത്തായി താമസിച്ചിരുന്ന പ്രതികള്‍ പെണ്‍കുട്ടിയുമായി ചങ്ങാത്തം സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ബന്ധുക്കള്‍ ഇല്ലാത്ത സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു.

വധഭീഷണിയുള്‍പ്പെടെ ഉണ്ടായിരുന്നതിനാല്‍ പെണ്‍കുട്ടി സംഭവം പുറത്തുപറഞ്ഞില്ല. എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ കാര്യമായ തകരാറ് സംഭവിച്ചതോടെ കുടുംബം മാനസികാരോഗ്യവിദഗ്ധനെ സമീപിച്ചു. കൗണ്‍സിലിങ്ങിനിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം അറിയുന്നത്.

അതേസമയം കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ പത്തംഗസംഘമാണ് കേസ് അന്വേഷിക്കുക. പിടികൂടാനുളള മൂന്ന് പ്രതികള്‍ക്കായി ഉത്തര്‍പ്രദേശ് കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചു. നിലവില്‍ പോലീസ് പിടിയിലായ ഉത്തര്‍പ്രദേശ് സ്വദേശികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസില്‍ കൂടുതല്‍ പേരുടെ പങ്ക് പുറത്തുവന്നത്.

ഇനി മൂന്ന് പേര്‍ കൂടിയാണ് പിടിയിലാകാനുളളത്. ഇവര്‍ ഉത്തര്‍പ്രദേശിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യും മുന്‍പ് തന്നെ ഇവര്‍ അവധിക്ക് നാട്ടിലേക്ക് പോയതാണെന്ന് പോലീസ് പറയുന്നു. ഇവരുടെ വിശദാംശങ്ങള്‍ ഉത്തര്‍പ്രദേശ് പോലീസില്‍ കൈമാറിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഉടന്‍ ഉത്തര്‍ പ്രദേശിലേക്ക് തിരിക്കും.

Exit mobile version